.

2020, ജൂലൈ 15, ബുധനാഴ്‌ച

** എയ്ഞ്ചൽ ***


                                             ബോധം വന്നപ്പോഴേക്കും താൻ എവിടെയാണെന്ന് മനസിലാവാൻ കുറച്ചു നേരമെടുത്തു.തിരിഞ്ഞു നിൽക്കുന്ന നഴ്സിനെ വിളിച്ച് എന്തോ പറയണം എന്നുണ്ടെങ്കിലും നാവു പൊങ്ങുന്നില്ല. വിരൽ പോലും ചലിപ്പിക്കാൻ കഴിയുന്നില്ല.മെഡിസിൻ സിറിഞ്ചിൽ ലോഡ് ചെയ്ത് ഇഞ്ചക്റ്റ് ചെയ്യാൻ തിരിഞ്ഞ നഴ്സ് കണ്ണുകൾ തുറന്ന് കിടക്കുന്ന എന്നെ കണ്ട് സന്തോഷം പ്രകടിപ്പിച്ചു. "ഈശ്വരാ നന്ദി. സാറിന് എത്രയും പെട്ടെന്ന് ബോധം വരാനും സുഖപ്പെടാനും എല്ലാവരും പ്രാർത്ഥിക്കുകയായിരുന്നു. ഞാനിപ്പോൾ തന്നെ മുകേഷ് സാറിനെ വിവരം അറിയിക്കാം.സാറിന്റെ ഫാമിലി ഐസിയുവിന് വെളിയിൽ തന്നെയുണ്ട്. ഇതറിഞ്ഞാൽ അവരും സന്തോഷിക്കും."
ഇഞ്ചക്ഷൻ തന്ന് ട്രേയുമെടുത്ത് അവർ വെളിയിലേക്ക് ഇറങ്ങി.
അടുത്ത നിമിഷം സാവിത്രിയും വിമലും ഒരുമിച്ച് അകത്തേക്ക് കയറിവന്നു.
രണ്ട് പേരുടെ മുഖത്തും അത്ഭുതവും ആശ്വാസവും സന്തോഷവും എല്ലാം ഒരുപോലെ നിഴലിച്ചു നിൽക്കുന്നു.സാവിത്രി കരഞ്ഞു കൊണ്ട് ഓടി വന്നു കൈകളിൽ പിടിച്ചു. 'ചേട്ടാ'.സാവിത്രിയുടെ വിളി കരച്ചിലിൽ കൊരുത്തു നിന്നു.

                                              ഏട്ടത്തി ഇങ്ങനെ കരഞ്ഞു നിൽക്കാതെ.ഏട്ടന് ഒന്നുമില്ല.വലിയ ഒരാപത്തിൽ നിന്നും ഈശ്വരൻ നമുക്കു ഏട്ടനെ തിരിച്ചു തന്നിരിക്കുവാണ്.ഇനി എല്ലാത്തിനും കൂടെ നിന്ന് നമ്മൾ വേണം ഏട്ടന് ധൈര്യം കൊടുക്കാൻ.ഏട്ടൻ റെസ്റ്റ് എടുക്കട്ടേ. ഏട്ടത്തി,ഇത് ഐസിയു അല്ലേ.അധികമിവിടെ നിൽക്കാൻ പറ്റില്ല. നമുക്കു വെളിയിൽ നിൽക്കാം.'
കണ്ണ് തുടച്ച് സാവിത്രി എന്റെ നെറുകയിൽ പതിയെ തലോടി.ഞാൻ പതിയെ കണ്ണുകൾ ചിമ്മി അവളെ ആശ്വസിപ്പിച്ചു.അവൾ വെളിയിലേക്ക് നടന്നു.
ഏട്ടാ.ഞങ്ങളെല്ലാരും വെളിയിലുണ്ട്.ഞാനൊന്ന് പോയി ഡോക്ടർ മുകേഷിനെ കണ്ടിട്ട് വരാം. വിമലും പുറത്തേക്ക് നടന്നു.

                                           വിമൽ വാതിൽ തുറന്നിറങ്ങുമ്പോൾ വെളിയിൽ ഞാൻ കണ്ടു. എന്നെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകളെ.!
അതെ..അത് എന്നെത്തന്നെയാണ് നോക്കുന്നത്. നോക്കുകയല്ല.നോക്കി ദഹിപ്പിക്കുകയാണ് ആ കണ്ണുകൾ. 
ആ പന്ത്രണ്ടു വയസുകാരിയുടെ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു.!!
വാതിൽ ചേർന്നടയും വരെ ആ കണ്ണുകൾ എന്നെ ചൂഴ്ന്നെടുത്ത് കൊണ്ടിരുന്നു.
 കൺചിമ്മിയ ഒറ്റ നേരം കൊണ്ട് അവൾ  തൊട്ടടുത്ത് വന്നെന്നെ ഭയപ്പെടുത്തി.മുഷിഞ്ഞ വസ്ത്രം, അലസമായി കിടക്കുന്ന മുടി മുഖം പാതി മറച്ചിരിക്കുന്നു.രക്തം വാർന്നൊഴുകുന്ന നെഞ്ച്.!
ഈശ്വരാ..ഇത് അവൾ തന്നെ. അവൾ വീണ്ടും..
അതെന്റ്റെ   തോന്നൽ മാത്രമാണെന്ന് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്താൻ ഞാൻ കണ്ണിറുക്കി അടച്ചു.
                                                      ഏതോ നനുത്ത സ്പർശം അറിഞ്ഞു ഞാൻ കൈകൾ തട്ടിത്തെറുപ്പിച്ചു.പെട്ടെന്ന് പിടുത്തം മുറുകി.
എന്ത് പറ്റി വസുദേവ്?
വളരേ പരിചിതമായ ശബ്ദം. മടിച്ചാണേലും കണ്ണ് തുറന്നപ്പോൾ അടുത്ത് ഡോക്ടർ മുകേഷും, ഡോക്ടർ ജയിംസും.മുകേഷിന്റെ കൈകളാണ് എന്നെ പിടിച്ചിരിക്കുന്നതെന്ന് മനസിലായപ്പോൾ നേരിയ ആശ്വാസം തോന്നി. 
ഒന്നുമില്ല എന്നർത്ഥത്തിൽ ഞാൻ പതിയെ തലയനക്കി.മുകേഷ് വിശദമായ പരിശോധന നടത്തി.കൈകൾ എടുത്തുയർത്തി നോക്കി.കാലുകളിൽ തട്ടി സ്പർശനം അറിയാൻ കഴിയുന്നുണ്ടോ എന്ന് ചോദിച്ചു. എല്ലാത്തിനും തല ചലിപ്പിച്ചു ഞാനുത്തരം നൽകി.
                                              
                                          ഡോക്ടർ വസുദേവ് നിങ്ങൾ  ബോധമില്ലാതെ മൂന്ന് ദിവസമായി ഇവിടെ കിടക്കുന്നു. ആ അപകടത്തിൽ നിന്നും ഡോക്ടർ രക്ഷപ്പെട്ടു എന്നത് എല്ലാർക്കും അത്ഭുതമായിരുന്നു.എന്തായാലും ഒരു സ്കാൻ കൂടി ചെയ്യണം. റിപ്പോർട്ട് നോക്കിയിട്ട് ബാക്കി.ഞങ്ങളെല്ലാം കൂടെയുണ്ട്. ഗെറ്റ് വെൽ സൂൺ.'
തോളിൽ തട്ടി ഒന്ന് പുഞ്ചിരിച്ചു മുകേഷും ജയിംസും വെളിയിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ മുറിയാകെ അവൾക്കായി കണ്ണോടിച്ചു. ഇല്ല. ആരുമില്ല. ഒരു ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ ഞാൻ ചുമർ നോക്കി കിടന്നു.സിരകളിൽ പുഴുവരിക്കുന്നു. മാംസം കാർന്നു തിന്നു തിന്നു അത് പതിയെ തലച്ചോറിലെ ഓർമകളേയും തിന്നാൻ തുടങ്ങി കഴിഞ്ഞു. ഞാൻ തിരയുകയാണ്. ആ മുഖത്തിന്റെ ഉടമയെ.!തലയിലേക്ക് അരിച്ചു കയറുന്ന വേദന.പതിയെ ഞാനുറക്കത്തിലേക്ക് വീണു.


                                           മൂന്നാഴ്ചത്തെ വിശ്രമത്തിനും ചികിത്സക്കും ഒടുവിൽ പരസഹായത്തോടെ നടക്കാമെന്നായി. പതിയെ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങി. എങ്കിലും അവൾ ഇടക്കിടെ വന്നു എന്നെ ഭയത്തിന്റെ കൊടുമുടിയിൽ കൊണ്ട് നിറുത്തി.പലപ്പോഴും പല രൂപത്തിൽ, ഭാവത്തിൽ, എനിക്ക് ചുറ്റും അവൾ അഴിഞ്ഞാടി.ചിലപ്പോൾ കരയുന്നു. ചിലപ്പോൾ ചിരിക്കുന്നു. ചിലപ്പോൾ തുറിച്ചു നോക്കുന്നു. കണ്ണിൽ കാണുന്നതെല്ലാം അവൾ മാത്രമാണെന്ന തോന്നലിൽ ഒരുദിവസം സാവിത്രിയെ പിടിച്ചു തള്ളിയിട്ടു. നിലത്ത് വീണ് നെറ്റിയിൽ നിന്നും ചോരയൊഴുകുന്ന കണ്ടാണ് എനിക്ക് പരിസരബോധമുണ്ടായത്.!
ഒരു ഡിവൈഎസ്പി ആയത് കൊണ്ടാവാം എന്റെ മാറ്റങ്ങൾ വിമൽ കൂടുതൽ സംശയത്തോടെ കണ്ടത്. അവൻ പലവട്ടം അതിനെപറ്റി ചോദിച്ചെങ്കിലും ഞാനെന്തൊക്കയോ പറഞ്ഞു ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
വിച്ചു, ചേട്ടനെ കാണണംന്ന് വാശി പിടിക്കുന്നു. എങ്ങനാ സമാധാനിപ്പിക്കേണ്ടതെന്നറിയില്ല . മരുന്ന് കഴിക്കാൻ മടി കാണിക്കുമ്പോൾ അച്ഛന്റെ അടുത്ത് കൊണ്ട് പോകാമെന്ന് പറഞ്ഞാണ് കഴിപ്പിക്കുന്നത്.അച്ഛന് പനിയായത് കൊണ്ടാ വരാത്തതെന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ വാശിയിലാണ്. ആക്സിഡന്റ് കാര്യമൊന്നും അവളെ അറിയിച്ചിട്ടില്ല. പാവം.

                                                     വിച്ചു എന്ന ഞങ്ങടെ വിസ്മയ മോൾ.ഞങ്ങളുടെ ഒരേയൊരു പൊന്നുമോൾ.കല്യാണം കഴിഞ്ഞു പന്ത്രണ്ട് വർഷം കഴിഞ്ഞാണ് ദൈവം ഒരു മകളെ തന്നു അനുഗ്രഹിച്ചത്..പക്ഷേ തന്നപ്പോൾ അവളെ കൂടുതൽ സ്നേഹിക്കുവാനായി ഒരു 'സ്പെഷ്യൽ ഗിഫ്റ്റ്*' കൂടി തന്നു..അല്പം വേഗത കൂടിയ ഹൃദയം..അഞ്ചാം വയസ്സിൽ കളിക്കിടയിൽ തളർന്നു വീണ മോളേം കൊണ്ട് കരഞ്ഞു കൊണ്ട് സാവിത്രി ഓടിവന്നത് ഞാൻ കാർഡിയാക് സർജൻ ആയി ജോലി ചെയ്തിരുന്ന ഈ  ആശുപത്രിയിലേക്കായിരുന്നു.അന്നാണ് മോൾടെ രോഗത്തിന്റെ തീവ്രത ഞങ്ങൾ അറിയുന്നതും.ഒരു ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ് പോംവഴി. അവിടേയും വിധി ഞങ്ങൾക്ക് വില്ലനായി നിന്നു. അപൂർവങ്ങളിൽ അപൂർവമായ 'ബോംബെ ബ്ലഡ്‌ഗ്രൂപ്പ്' ആയിരുന്നു അവൾക്ക്. അവളുടെ പാരാമീറ്റേഴ്സ് എല്ലാം ഒത്തു വരുന്ന ഒരു ഹൃദയം കിട്ടുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പലയിടത്തും അന്വേഷണം ചെന്നെങ്കിലും നിരാശ ആയിരുന്നു ഫലം.ഒടുവിൽ സാവിത്രിയുടെ കണ്ണീരിന്റേയും പ്രാർത്ഥനയുടേയും ഫലമെന്നവണ്ണം എല്ലാം ഒത്തിണങ്ങിയ ഒരു ഹൃദയം അവളെ തേടിയെത്തി. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഞാനവളുടെ കൂടെ തന്നെ ഊണും ഉറക്കവും വെടിഞ്ഞ് കാവലിരുന്നു. നാലാം നാൾ കടുത്ത തലവേദനയും ക്ഷീണവും തോന്നിയപ്പോഴാണ് സാവിത്രിയുടെയും വിമലിന്റേയും നിർബന്ധത്തിനു വീട്ടിലേക്ക് പോയത്.അന്നേരം പുലർച്ചെ ഒരു മണി ആയിക്കാണും.വിമൽ കൂടെ വരാൻ ഒരുങ്ങിയെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു കാറിൽ യാത്ര തിരിച്ചു. ആ യാത്രയാണ് അപകടത്തിൽ പെട്ടത്.
പുലർച്ചെ, തിരക്കൊഴിഞ്ഞ നേരമായത് കൊണ്ട് ആക്സിഡന്റ് പുറംലോകം അറിഞ്ഞത് ഏറെ വൈകിയാണ്.ആരൊക്കെയോ ഇവിടെ എത്തിച്ചു.

                                                      ഫ്ലാസ്കിൽ നിന്നും ചൂട് ചായ കപ്പിലേക്ക് പകരുമ്പോഴും അവളുടെ ചിന്തയും മനസും മോൾടെ അടുത്ത് തന്നെയാണെന്ന് മുഖം കണ്ടാലറിയാം.അവളേ ഡിസ്ചാർജ് ചെയ്യാനായോ?ഞാൻ ചോദിച്ചു.
ആയി.രാവിലെ ഡോക്ടർ ജയിംസ് വന്നിട്ട് രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു.അവൾക്കായി പ്രത്യേകം മുറിയൊക്കെ ക്ലീൻ ചെയ്ത് വെച്ചിരിക്കുവാ വിമലും ഗീതയും.എല്ലാത്തിനും മെനക്കെടാൻ അവരല്ലേയുള്ളൂ.ഗീതയാണേൽ കോളേജിൽ ലീവ് അപേക്ഷ കൊടുത്തു. ഒരു മാസത്തേക്ക്. വിമലിന് അങ്ങനെ ലീവ് കിട്ടില്ലല്ലോ. പിന്നെ വിഷ്ണുവുണ്ട് കൂട്ടിന്.
'ഊം' ചായ ഊതിക്കുടിച്ച് ഞാനൊന്ന് മൂളുകമാത്രം ചെയ്തു.
'കഴിക്കാൻ എന്തേലും എടുക്കട്ടേ'
ഇപ്പോ വേണ്ട. മോളെ ഒന്ന് പോയി കണ്ടാലോ എന്നൊരു ചിന്ത. നീയെന്നെ അവൾടെ അടുത്ത് ഒന്ന് കൊണ്ട്പോ.റൂമിനകത്ത് കയറണ്ട. വെളിയിൽ നിന്ന് കണ്ടോളാം.'
ആദ്യമൊന്ന് മടിച്ചെങ്കിലും എന്റെ നിർബന്ധത്തിൽ വീൽചെയറിൽ എന്നേയും കൊണ്ട് അവൾ വിച്ചുവിന്റെ റൂം അടുത്ത് ചെന്നു.സാവിത്രി പതുക്കെ വാതിൽ പാതി തുറന്നു തന്നു. മോൾ ഉറക്കമാണ്. അടുത്ത് ഗീതയിരുന്ന് എന്തോ വായനയിലാണ്.
പെട്ടെന്നാണ് അത് കണ്ടത്.
അവൾ..!
അവൾ എന്റെ മോളെത്തന്നേ നോക്കി നിൽക്കുന്നു. അവൾ എന്റെ മോളെ അപായപ്പെടുത്താൻ വന്നതാണോ.?
എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ഞാനലറി.
'അവളോട് പറ അവിടുന്ന് ഇറങ്ങി പോവാൻ. സാവിത്രി, അവളോട് പറ എന്റെ മോളെ ഒന്നും ചെയ്യരുതെന്ന്.'
സാവിത്രിയെ പിടിച്ചു റൂമിലേക്ക് തള്ളിക്കയറ്റാൻ ഞാൻ ശ്രമിച്ചു. 
സാവിത്രി ഒന്നും മനസിലാവാതെ എന്നെ നോക്കി.
അത് ഗീതയാണ്.വാമലിന്റെ ഭാര്യ ഗീത. അവളെന്തിന് വെളിയിൽ പോണം.ചേട്ടനിതെന്തു പറ്റി. എന്താ ഇങ്ങനൊക്കെ?'
അല്ല സാവിത്രി. അവിടെ ഗീത മാത്രമല്ല. അവളുമുണ്ട്.അവളെന്റെ മോളെ നോക്കി നിൽക്കുന്നത് നീ കാണുന്നില്ലേ.?'
അവൾ വീണ്ടും സംശയത്തോടെ മുറിക്ക് അകത്തേക്കും  എന്നെയും മാറി മാറി നോക്കി.
ബഹളം കേട്ട് ഗീത വെളിയിലേക്ക് വന്നു. 
എന്താ ഏട്ടത്തീ,എന്ത് പറ്റി. എന്തിനാ ഏട്ടൻ ഒച്ച വെക്കുന്നത്.?'
'ഒന്നുമില്ല.ഒന്നുമില്ല ഗീതാ.നീ അകത്ത് പോയ്കോളൂ. സാവിത്രീ,വരൂ.എനിക്കൊന്നു കിടക്കണം. റൂമിലേക്ക് പോവാം'
വീൽചെയർ തിരിച്ചു റൂം ലക്ഷ്യം വെച്ച് പോകുമ്പോഴും ഗീതയുടെ മുഖത്തെ പേശികൾ വലിയ ചോദ്യചിഹ്നമായി നിന്നു.!

                                                       വീണ്ടും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഞാൻ ഡിസ്ചാർജ് ആയി വീട്ടിൽ ചെല്ലുമ്പോൾ വിമലും കുടുംബവും അവിടേക്ക് താത്കാലികമായി താമസം മാറ്റിയിരുന്നു.
മോളേം എന്നേം ഒരുപോലെ ശുശ്രൂഷിക്കാൻ സാവിത്രിക്ക് ഒറ്റക്കാവില്ലെന്ന് അവർക്കറിയാമായിരുന്നു.
നേരെ മോളുടെ അടുത്തേക്ക് ഞാൻ ചെന്നു.വിച്ചു കളറിംഗ് ചെയ്യുവാണ്.എനിക്ക് സമ്മാനമായി അവൾ തന്നെ വരച്ച ഒരു ചിത്രം. അച്ഛന്റെ കൈപിടിച്ച് നിൽക്കുന്ന ഒരു കുട്ടി.
എന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചവൾ പരിഭവം പറഞ്ഞു. ഇത്രനാളും കാണാൻ ചെല്ലാഞ്ഞതിന്റെ ദേഷ്യവും സങ്കടവും എല്ലാം അവളുടെ വാക്കുകളിലുണ്ട്.
അവളെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ കൊടുത്തു.അവൾടെ കൂടെ കുറച്ചു നേരമിരുന്ന് അവൾക്ക് പറയാനുള്ളതെല്ലാം കേട്ടിരുന്നു.
ഇനി മോൾ അല്പം വിശ്രമിക്ക്.പപ്പ പിന്നെ വരാം. എന്നിട്ട് ബാക്കി കഥ.ഓകെ'
അവൾ പിണക്കം നടിച്ചു.
നെറുകയിലും കവിളിലും ഉമ്മ കൊടുത്തു.

 ഞാൻ അവിടുന്നിറങ്ങി റൂമിൽ ചെന്ന് ബെഡിലേക്ക് ചാഞ്ഞിരുന്നു.
അലമാരയിലെ വലിയ കണ്ണാടിയിലേക്ക് നോട്ടം ചെന്ന ഞാൻ ഞെട്ടിവിറച്ചു.അവൾ ഇവിടേം എത്തിയിരിക്കുന്നു. ഇല്ല. അവളെന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. ഞാനെവിടെ പോയാലും അവളെന്റെ പിറകേ തന്നെ ഉണ്ടാകും.!
ജീവിതകാലം മുഴുവൻ ഈ മുഖവും ചുമന്നുകൊണ്ട് നടക്കാൻ വയ്യ.മേശപ്പുറത്ത് വച്ചിരുന്ന ഫ്ലവർവേസ് എടുത്ത് ഞാൻ കണ്ണാടിക്കു നേരെ എറിഞ്ഞു. ഛിന്നഭിന്നമായി ചില്ലുകൾ തെറിച്ചതിലെല്ലാം അവൾടെ തീ പാറുന്ന നോട്ടം. ഞാൻ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി ഓടി

 ഏട്ടനെന്താ പതിവില്ലാത്ത ഒരു ശീലം?
കൈയിലെ മദ്യ ഗ്ലാസ് കണ്ടു വിമൽ അത്ഭുതപ്പെട്ടു.
'ഏയ്.. ഒന്നുമില്ല. ഒന്ന് കഴിക്കണമെന്ന് തോന്നി.
നിനക്ക് വേണമെങ്കിൽ..'
അയ്യോ,എനിക്ക് വേണ്ട. കാര്യം പോലീസ് ആണേലും ഇങ്ങനെയുള്ള ശീലമൊന്നും ഇല്ലെന്ന് ഏട്ടനറിയാവുന്നതല്ലേ. വല്ലപ്പോഴും ഒരു പെഗ് കഴിക്കുന്ന ഏട്ടൻ പതിവില്ലാതെ ഒരു കുപ്പിയുടെ പകുതി തീർത്തിരിക്കുന്നു. അത്കൊണ്ട് ചോദിച്ചെന്നേയുള്ളു'
'ഊംം..നിനക്ക് മറ്റ് എന്തേലും എന്നോട് ചോദിക്കാനുണ്ടോ?'
അത്... ഏട്ടാ...ഞാൻ..ഒരു കാര്യം...??
വാക്കുകൾ പെറുക്കി എടുത്തു സംസാരിക്കാൻ ബുദ്ധിമുട്ടി വിമൽ നിന്ന് വിയർത്തു.
എനിക്കറിയാം. നിന്നെപ്പോലെ തന്നെ ഈ വീട്ടിലെ എല്ലാവർക്കും എന്നോട് ചോദിക്കാനുള്ളത്.
ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചു തന്നെയായിരിക്കുന്നത്.

 എങ്കിൽ പറ ഏട്ടാ. എന്താ ഏട്ടന് പറ്റിയത്.? ആ ആക്സിഡന്റിന് ശേഷം ഏട്ടൻ ഒരുപാട് മാറിയിരിക്കുന്നു. എപ്പോഴും എന്തെങ്കിലും ചിന്തകളിൽ. അല്ലെങ്കിൽ അവൾ,ഇവൾ എന്നോക്കെ പറഞ്ഞു ആകെ ബഹളം വെച്ച്..
അന്ന് ആശുപത്രിയിൽ മോൾടെ മുറിക്ക് മുന്നിൽ വെച്ച് ഏട്ടനുണ്ടാക്കിയ ബഹളവും, ഇന്ന് കണ്ണാടി എറിഞ്ഞു പൊട്ടിച്ചതും എല്ലാം എന്തിനാണ്."
"പറയാം വിമൽ.എല്ലാം പറയാം. ഇനിയും ഇത് മനസിലിട്ട് സ്വയമുരുകാനും ശപിക്കാനും വയ്യ. നീ അറിയണം എല്ലാം. എന്റെ സഹോദരനായല്ല.ഒരു പോലീസ് ഓഫീസറായി. ഇതെന്റെ കുറ്റസമ്മതമായി നീ കണക്കാക്കണം.'
മദ്യ ഗ്ലാസ് മേശപ്പുറത്ത് വച്ചു ഞാൻ കസേരയിലിരുന്നു.അന്നത്തെ ആക്സിഡന്റ് എങ്ങനെയാണ് ഉണ്ടായതെന്ന് നിനക്കറിയ്യോ?'
ഏട്ടൻ മുമ്പ് പറഞ്ഞത് ഡ്രൈവിങ് ഇടയിൽ വഴിയിൽ ക്രോസ് ചെയ്യാൻ ശ്രമിച്ച ആളെ വണ്ടി ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ഇറക്കത്തിലേക്ക് വണ്ടി മറിഞ്ഞു എന്നാണ്. പക്ഷേ ആ ഭാഗത്തു നിന്ന് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ അങ്ങനെ ഒരാൾ ഇല്ല. പുലർച്ചെ ആയതിനാൽ അത്ര തിരക്ക് ഇല്ലായിരുന്നല്ലോ.'
ഈ സംശയം അന്നേ എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ ഒരു റീസൺ തരാനുള്ള മാനാസികാവസ്ഥയിൽ ആയിരുന്നില്ല ഏട്ടൻ"


"ശരിയാണ് നീ പറഞ്ഞത്.അതാണ് സത്യം. ആ സമയത്ത് അവിടെ ആരുമില്ലായിരുന്നു.പക്ഷേ അവൾ ഉണ്ടായിരുന്നു. എന്റെ വണ്ടിക്ക് മുന്നിൽ എന്നേം തുറിച്ചു നോക്കി അവളുണ്ടായിരുന്നു. ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത് മുതൽ അവൾ എന്റെ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴും. അവൾ ഇവിടെ എവിടൊക്കെയോ ഉണ്ട്.
ഏയ്ഞ്ചൽ..
അതാളവളുടെ  പേര്.
പന്ത്രണ്ടാം വയസ്സിൽ ഞാൻ മരണവിധി വാങ്ങിക്കൊടുത്ത കുട്ടി..!!
ഏട്ടാ..'
അതേ വിമൽ...രക്ഷപെടാൻ അറുപത് ശതമാനവും സാദ്ധ്യത ഉണ്ടായിരുന്ന ആ കുട്ടിയെ എന്റെ സ്വാർത്ഥതക്ക് വേണ്ടി ഇല്ലാതാക്കി.എന്റെ മോൾക്ക് വേണ്ടി. അവളുടെ ആയുസിനു വേണ്ടി.
എന്റെ വാക്കുകൾ വിറച്ചു.
"എന്തൊക്കെയാ ഏട്ടനീ പറയുന്നത്?"
വിച്ചുവിന് അസുഖം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അന്ന് ജയിംസ് പറഞ്ഞത് ഓർമയില്ലേ. എത്രയും പെട്ടെന്ന് സർജറി നടത്തിയില്ലേങ്കിൽ അവൾ നമ്മളെ വിട്ട് എന്നെന്നേക്കും പോവുമെന്ന്.
അന്ന് രാത്രി ഒരു അപകടത്തിൽ തലയ്ക്ക് സാരമായ പരിക്കുകളോടെ കൊണ്ടു വന്നതാണ് ഏയ്ഞ്ചലിനെ.
എമർജൻസി സർജറി വേണ്ടിയിരുന്ന ആ കുട്ടിയുടെ ബ്ലഡ് ടെസ്റ്റ്‌ നടത്തിയപ്പോഴാണ് അറിയുന്നത് നമ്മുടെ വിച്ചുവിന്റെ അതേ ഗ്രൂപ്പ് തന്നെയാണെന്ന്.
അവളുടെ കുടുംബം തമിഴ്‌നാട്ടിൽ നിന്നും ജോലി തേടിയെത്തിയ അച്ഛനും അമ്മയും നാല് വയസുള്ള ഇളയ സഹോദരനും അടങ്ങുന്നതായിരുന്നു.ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം പറ്റിയാണ് അവിടെ കൊണ്ട് വന്നത്.കാര്യമായ വിദ്യാഭ്യാസമോ ലോകവിവരമോ ഇല്ലാത്ത അച്ഛനും അമ്മയും.സർജറിയുടെ ഇൻചാർജ് ഡോക്ടർ സാദിഖിന് ആയിരുന്നു.എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു അയാൾ.വിച്ചുവിന് വേണ്ടി ഏയ്ഞ്ചലിന്റെ ഹൃദയം വേണമെന്ന്  അയാളെ പറഞ്ഞു കൺവിൻസ് ചെയ്യാൻ എനിക്ക് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. എന്റെ നിർബന്ധത്തിൽ അയാൾ അവസാനം മുട്ടുമടക്കി.
സർജറിക്ക് വേണ്ടിയുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങുമ്പോൾ അതിൽ ഹാർട്ട്‌ട്രാൻസ്പ്ലാന്റേഷൻ സർജറിക്കുള്ള സമ്മതവും ഉണ്ടെന്ന് അവർക്കറിയില്ലായിരുന്നു.
ഒരു ഡോക്ടറുടെ ധാർമികതയേക്കാൾ എന്നെ ഭരിച്ചത് അച്ഛൻ എന്ന വാൽസല്യവും വേദനയും പിന്നെ എന്റെ മോളും മാത്രമായിരുന്നു.!

ഒന്ന് നിറുത്തി കസേരയിൽ നിന്നും എഴുന്നേറ്റു ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി വലിച്ചു കുടിച്ചു.
കേട്ടതൊന്നും വിശ്വസിക്കാനാവാതെ വിമൽ എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.
സർജറി എന്ന വ്യാജേന ഏയ്ഞ്ചലിനെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി.തലച്ചോറിലേക്കുള്ള ഞരമ്പിൽ കത്തി മുറുക്കി അവളെ മരണത്തിന്റെ രഥത്തിൽ കയറ്റിയിരുത്തി.എന്നിട്ട് അവളുടെ നെഞ്ച് തുരന്ന് ഹൃദയം പറിച്ചെടുത്തു. ഒരു പൂ പറിക്കുന്ന പോലെ.!
പന്ത്രണ്ട് വയസുള്ള ഏയ്ഞ്ചലിനേക്കാൾ വലുതായിരുന്നു ആറു വയസുള്ള എന്റെ മോളുടെ ജീവൻ.അവർക്ക് ഇവളെ നഷ്ടമായാലും താലോലിക്കാനും ഓമനിക്കാനും മറ്റൊരാൾ കൂടിയുണ്ട്. പക്ഷേ എനിക്കും സാവിത്രിക്കും മറ്റാരും ഉണ്ടാവില്ല.ഡോക്ടറും അച്ഛനും തമ്മിലുള്ള യുദ്ധത്തിൽ വിജയം കൊയ്തത് അച്ഛനായിരുന്നു. പക്ഷേ അതെന്റെ പരാജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആയിരുന്നെന്ന് പിന്നെയാണ് എനിക്ക് മനസിലായത്.
 അതുവരേം കൈപുണ്യമുള്ള ഡോക്ടർ എന്നും പാവപ്പെട്ടവരെ പരിഗണിക്കുന്ന ഡോക്ടർ എന്നും പട്ടം ചാർത്തപ്പെട്ട എന്നെ എന്റെ മനസാക്ഷി തന്നെ പ്രതിക്കൂട്ടിൽ നിർത്താൻ ഉത്സാഹിച്ചു!
വിച്ചുവിന്റെ മുഖത്തിന് പകരം കാണുന്നതെല്ലാം ഏയ്ഞ്ചൽ ആയിരുന്നു. എവിടെയും ഏയ്ഞ്ചൽ.

കുറ്റബോധം കൊണ്ട് എനിക്ക് വിച്ചുവിനെ ഫേസ് ചെയ്യാൻ തന്നെ ഞാൻ മടിച്ചു. എല്ലാം മറന്നു രണ്ട് പെഗ്ഗടിച്ച് സുഖമായുറങ്ങണം എന്ന് കരുതിയാണ് അന്ന് അവിടുന്ന് ഇറങ്ങിയത്. പക്ഷേ ഹോസ്പിറ്റൽ ഗേറ്റ് കടന്നത് മുതൽ അവളെന്റെ കൂടെ കൂടി. ചിലപ്പോൾ വഴിയിൽ, ചിലപ്പോൾ കാറിനകത്ത് എന്റെയടുത്ത് തന്നെ, ചിലപ്പോൾ കാർ ബോണറ്റിന്റെ മുകളിൽ ..എന്നേയും തുറിച്ചു നോക്കുന്ന ആ തീക്ഷണമുള്ള കണ്ണുകൾ..ഒടുവിൽ അപകടം.!!
 പക്ഷേ കുറ്റം ഏറ്റ്പറഞ്ഞ് ഒരു കൊലയാളിയായി നീതിപീഠത്തിന് മുന്നിൽ നിൽക്കുന്നതിനേക്കാൾ ഭയം തോന്നുന്നത് എന്റെ മോൾടേം സാവിത്രിയുടേയും മുന്നിൽ നിൽക്കാനാണ്.
നാളെ തിരിച്ചറിവാകുമ്പോൾ അവൾ എന്നെ ശപിക്കുമായിരിക്കും.തന്റെ പപ്പ മോഷ്ടിച്ച ഒരു സാധനമാണ് തനിക്ക് തന്നതെന്നറിഞ്ഞാൽ അവളെന്നെ വെറുക്കില്ലേ വിമൽ.
അത്കൊണ്ട് അവളും സാവിത്രിയും ഇതൊന്നും...
"ഏട്ടാ, ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ ഇങ്ങനൊരു ക്രൈം അറിഞ്ഞു കൊണ്ട് റിപ്പോർട്ട് ചെയ്യാതിരിക്കാനാവില്ല.പക്ഷേ... അത് എന്റെ ഏട്ടനാണെന്ന് ഓർക്കുമ്പോൾ...'

ഞാൻ ചെയ്തത് പോലെ നീയും ചെയ്യരുത് വിമൽ.അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യരുത്.
 ഒന്നു നിറുത്തി ഞാൻ വിമലിന്റെ അടുത്ത് ചെന്ന് നിന്നു.നിനക്ക് എന്ത് വേണേലും തീരുമാനിക്കാം.പക്ഷേ ഞാനൊരു തീരുമാനമെടുത്തു അത് നടപ്പിലാക്കി കഴിഞ്ഞു വിമൽ.
ഒന്നു കൂടി പറയാനുണ്ട്.
പറ്റുമെങ്കിൽ നീ ആ കുടുംബത്തെ ഒന്നു കണ്ടെത്തണം.അവർക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തു കൊടുക്കണം. പ്രായശ്ചിത്തമായിട്ടല്ല.അവരുടെ മകളുടെ ജീവന് പകരമാവില്ല ഒന്നും. എങ്കിലും അറിഞ്ഞു ചെയ്ത ഒരു തെറ്റിന്റെ ആഴം കുറക്കാൻ വേണ്ടിയെങ്കിലും.
കുറച്ചു കഴിഞ്ഞു ഞാനവിടെ ചെല്ലുമ്പോൾ ഈശ്വരൻ ചോദിക്കില്ലേ.അത്കൊണ്ട് മാത്രം.!"

വാക്കുകൾ കുഴഞ്ഞു ഞാൻ വിമലിന്റെ ചുമലിലേക്ക് വീണു. വായിൽ നിന്നും രക്തം അവന്റെ ഷർട്ടിൽ പടർന്നു.
"ഏട്ടാ..എന്താ പറ്റ്യേ.?"

വിമൽ ഞാനിത്ര നേരം കുടിച്ചു കൊണ്ടിരുന്നത് വിഷമാണ്.ഈ കുറ്റബോധവും പേറി എനിക്കിനി ജീവിക്കാൻ വയ്യ. വിമൽ, ഒരു കാരണവശാലും എന്റെ മോളിത് അറിയരുത്."

"എന്ത് അബദ്ധമാണ് ഏട്ടൻ കാണിച്ചത്.
ഞാൻ വണ്ടി വിളിക്കാം.നമുക്ക് ഹോസ്പിറ്റലിൽ പോവാം."
വേണ്ട വിമൽ.എന്നെ മരിക്കാൻ അനുവദിക്ക്.അങ്ങനെയെങ്കിലും ഞാനൊന്ന് സമാധാനമായി ഉറങ്ങട്ടെ"
പറ്റുമെങ്കിൽ ഏയ്ഞ്ചലിന്റെ കു...ടും...ബ..ബ..ബ...

ഏട്ടാ....ഏട്ടാ......  *********.. @aniyanjp --- അനിയൻ .---



അഭിപ്രായങ്ങളൊന്നുമില്ല: