.

2024, ജനുവരി 12, വെള്ളിയാഴ്‌ച

ആത്മാവിന്റെ ബലി......


ഓരോ ലീവ് കഴിഞ്ഞു പ്രവാസമെന്ന ഏകാന്തയാനത്തിലേക്ക് യാത്ര തിരിക്കുമ്പോൾ കനംവെച്ച് തൂങ്ങുന്ന മനസിൽ ചെയ്തു തീർക്കാൻ ബാക്കിവെച്ച എന്തോ ഒന്നിന്റെ വിങ്ങൽ ഉയരുന്നത് ഞാനറിഞ്ഞിരുന്നു.പക്ഷേ എത്രയാലോചിച്ചിട്ടും അതെന്താണെന്ന് മാത്രം മനസിലാക്കാൻ കഴിഞ്ഞില്ല.വീണ്ടും ഉഷ്ണക്കാറ്റിന്റെ വേരിറങ്ങി ദിനങ്ങളിൽ വിരസതയുടേയും വിരഹത്തിന്റെയും വിയർപ്പ് കണങ്ങൾ ഒലിച്ചിറങ്ങാതിരിക്കാൻ ഓർമയുടെ ശീതളിമയിൽ അഭയം തേടും.എങ്കിലും എന്തോ ബാക്കിയായതിന്റെ ഓർമപ്പെടുത്തലായി ഇരുളിന്റെ കരിമ്പടത്തിൽ സ്വപ്നമെന്ന മരുപ്പച്ച വന്നെന്നെ ഉണർത്തും.ദാഹമകറ്റാൻ ഇറക്കുന്ന ഓരോ തുള്ളിയും ഉള്ളിലേക്കൂർന്ന് വീണ് നിറമില്ലാത്ത സ്വപ്നത്തിനു ചുറ്റുമായി ഓളങ്ങൾ തീർക്കും. അടങ്ങാത്ത ഓളങ്ങൾ..!!
ഓരോ വൃത്തവും പലയാവർത്തി ചിന്തയെ പിടിച്ചുലക്കും.അവിടെ തെളിയുന്നത് ഒരേ മുഖം മാത്രം.ഒരേ സ്വരം മാത്രം.!!
പെട്ടെന്നാണ് മൊബൈൽ ശബ്ദിച്ചത്.മിസ് കോളടിച്ച് ഫോൺ നിന്നു. നാട്ടിൽ നിന്നാണ്. ഉടനെ തന്നെ തിരിച്ചു വിളിച്ചു. അവൾക്ക് മാസം തികഞ്ഞിരിക്കുവാണ്.ഇനിയും രണ്ടാഴ്ച കൂടിയുള്ളൂ പ്രസവത്തിന്.മൂത്തയാൾ ജനിച്ചപ്പോൾ അവളുടെ കൂടെയുണ്ടാകണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു.ഞാനും അവളും.പക്ഷേ ജോലിത്തിരക്കും പല പ്രശ്നങ്ങളും കാരണം അന്നത് നടക്കാതെ പോയി.ഇപ്രാവശ്യമെങ്കിലും കൂടെ വേണമെന്ന് അവൾ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്നെ ലീവ് പറഞ്ഞു വെച്ചതാണ്.ഇന്ന് രാത്രിയാണ് ഫ്ലൈറ്റ്. ഒരുക്കങ്ങൾ പൂർത്തിയായോ എന്നറിയാൻ വിളിച്ചതാവും.അതോ അവിടെ എന്തെങ്കിലും വിശേഷിച്ച്..?ഒരുൾഭയം..!പെട്ടെന്ന് തന്നെ തിരികെ വിളിച്ചു.അങ്ങേത്തലക്കൽ പ്രിയതമയാണ്.
"ചേട്ടാ,എന്താ തിരക്കിലാണോ.ഇന്ന് തന്നെ പോരുമല്ലോ അല്ലേ.എനിക്കാണേൽ ഓരോന്ന് ആലോചിച്ചു എന്തോ ഒരു ടെൻഷൻ പോലെ. ചേട്ടനെ പെട്ടെന്ന് തന്നെ കാണണം എന്നൊരു തോന്നൽ. കഴിഞ്ഞ വട്ടത്തെപോലെ അവസാന നിമിഷം ലീവ് മാറ്റിയത് പോലെ എന്തെങ്കിലും..."
പറഞ്ഞു പൂർത്തിയാക്കാതെ അവളുടെ ശബ്ദം നിന്നു.
"ഇല്ലടീ, ഞാനെന്തായാലും വരും.നീ വെറുതെ ടെൻഷനാവാതെ.കുറച്ചു ജോലികൂടി ബാക്കിയുണ്ട്.അതുംകൂടെ തീർത്തിട്ട് റൂമിൽ ചെന്നു ഫ്രഷാകുക,ഒരുങ്ങുക,നേരെ എയർപോർട്ട്.. അത്രതന്നെ.. ബാഗെല്ലാം രണ്ട് ദിവസം മുന്നേ തയാറാക്കീ വെച്ചിട്ടുണ്ട്."
മനസുകൊണ്ട് അവളെ ചേർത്ത് പിടിച്ച് നെറുകയിൽ "ഉമ്മ"എന്ന് പറയുമ്പോൾ അവളും തിരിച്ചു പറഞ്ഞു. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഫോൺ കട്ട് ചെയ്ത് ജോലിയിൽ മുഴുകി.
യാത്രയുടെ മടുപ്പോ,ക്ഷീണമോ ഒന്നുമില്ലാതെ വീടെത്തി. നാട്ടിലെത്തിയാൽ പിന്നെ കൊണ്ടു പിടിച്ച തിരക്കാണ്.ഉള്ള ദിവസങ്ങളത്രയും യാത്രയും ഊരുചുറ്റലും,ബന്ധുക്കളെ സന്ദർശിക്കലും..അങ്ങനെ..പക്ഷേ ഇപ്പോഴെന്തോ എല്ലാത്തിനും ഒരു മടുപ്പാണ്. വീട്ടിൽ നിന്നും വെളിയിലിറങ്ങുന്നത് തന്നെ അത്യാവശ്യങ്ങൾക്ക് മാത്രമായിരുന്നു. ഞാനൊതുങ്ങിക്കൂടിയത് അവൾക്ക് സന്തോഷമുള്ള കാര്യമായിരുന്നു. മനപ്പൂർവം അവളുടെ സന്തോഷത്തിനു വേണ്ടി ഞാനുമത് തുടർന്നു.
വൈകുന്നേരങ്ങളിൽ ടെറസിൽ പോയിരുന്ന് സന്ധ്യാമാനത്തെ നോക്കിയിരിക്കാൻ എനിക്കിഷ്ടമായിരുന്നു.
ചിലപ്പോഴൊക്കെ അവളും കൂടെ വന്നിരിക്കും.പരസ്പരം പറഞ്ഞു തീരാത്ത പലവിശേഷങ്ങളും പറഞ്ഞിരിക്കും.
ഒരുദിവസം പടികൾ കയറി ടെറസിലേക്ക് കയറുമ്പോഴാണ് എന്റെ ശ്രദ്ധ അങ്ങോട്ട് പോയത്.എന്റെ വീട്ടിൽ നിന്നും രണ്ടു വീടപ്പുറത്ത് കാടുപിടിച്ചു കിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ വീട്. ദ്രവിച്ച ഷീറ്റുകൾക്കിടയിലൂടെ കഴുക്കോലുകൾ തെളിഞ്ഞു കാണാം.മുറ്റത്തെ മാവിപ്പോൾ വാർദ്ധക്യം ബാധിച്ചപോലെ ഊർജവും പച്ചപ്പും നഷ്ടപ്പെട്ടു നിൽക്കുന്നു.
ഒരുകാലത്ത് തലയിൽ നിറച്ചു വെച്ച മാമ്പഴങ്ങൾ കാണിച്ചു ഞങ്ങൾ കുട്ടികളെ കൊതിപ്പിച്ചിരുന്ന മാവാണ്.പലയിടത്തു നിന്നും പറന്നെത്തുന്ന കിളികൾക്ക് സുഭിക്ഷമായി ഉണ്ടുറങ്ങാൻ ആ മാവ് മുറതെറ്റാതെ പൂത്തുകൊണ്ടിരുന്നു. മാവിനും കിളികൾക്കും പിന്നെയും കുറെ ജന്തുജാലങ്ങൾക്കും കാവലാളായി അവിടൊരാൾ ഉണ്ടായിരുന്നു. ഒരു പാവം അമ്മൂമ്മ..!! അന്നൊക്കെ സ്കൂൾ വിട്ടുവന്നാൽ ഞങ്ങൾ കുട്ടികൾ അമ്മൂമ്മയുടെ വീട്ടിലായിരുന്നു കൂടിയിരുന്നത്.സ്വന്തവും ബന്ധവും ഒന്നുമില്ലാതിരുന്ന അമ്മൂമ്മക്ക് അത് വലിയ സന്തോഷവുമായിരുന്നു.എന്നും ഞങ്ങൾ വരുമ്പോഴേക്കും എന്തെങ്കിലുമൊക്കെ പലഹാരം കരുതി വെക്കും.എല്ലാ കുട്ടികൾക്കും ഓരോന്നു കൊടുക്കുമ്പോൾ എനിക്ക് മാത്രം ആരും കാണാതെ രണ്ടെണ്ണം തരും. അത്രയ്ക്ക് വാൽസല്യമായിരുന്നു.ഒരിക്കൽ അതിന്റെ കാരണം ചോദിച്ചപ്പോൾ അമ്മൂമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ട് പിന്നെയങ്ങനെ ചോദിക്കാൻ തോന്നിയില്ല.
ചില വിചിത്ര സ്വഭാവങ്ങൾക്ക് ഉടമയായിരുന്നു അമ്മൂമ്മ. അന്നത് 'വിചിത്രമായി' തോന്നിയിരുന്നെങ്കിലും പിന്നീടതിന്റെ മഹത്വം മനസിലാക്കാൻ കുറച്ചു കൂടി കാത്തിരിക്കേണ്ടി വന്നു.
അമ്മൂമ്മ എവിടെ നിന്നും വന്നെന്നോ ബന്ധുക്കളുണ്ടോ എന്നൊന്നും ആർക്കും അറിയില്ലായിരുന്നു.
വീടിനു മുന്നിലൂടെ പോകുന്ന ഓരോരുത്തരേയും പേരെടുത്ത് വിളിച്ചു വിശേഷങ്ങളെല്ലാം തിരക്കും.അന്നാട്ടിൽ എന്താവശ്യത്തിനും പ്രായം പോലും മറന്നു അമ്മൂമ്മയുണ്ടാകും മുന്നിൽ. ആവുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുമ്പോൾ ആരെങ്കിലുമൊക്കെ കൊടുക്കുന്ന നോട്ടുകളും നാണയങ്ങളുമായിരുന്നു അമ്മൂമ്മയുടെ വരുമാനം. എങ്കിലും അഭിമാനിയാണ്.വെറുതെ ആരെങ്കിലും എന്തേലും കൊടുത്താൽ അവർ മേടിക്കില്ല.ഇനി മേടിച്ചാൽ തന്നെ പകരം അവർക്ക് രണ്ട് ചുള്ളിക്കമ്പെങ്കിലും പെറുക്കി കൊടുക്കാതെ അമ്മൂമ്മക്ക് സമാധാനം കിട്ടില്ല.
കിട്ടുന്ന കാശിനു അമ്മൂമ്മ പീടികയിൽ പോയി കുട്ടികൾക്ക് പലഹാരവും,പിന്നെ കുറച്ചു മീനും വാങ്ങും.കറിവെച്ച് സ്വന്തമായി കൂട്ടാനൊന്നുമല്ല.അമ്മൂമ്മ മീൻ കൂട്ടുന്നത് ഞങ്ങളാരും കണ്ടിട്ടുമില്ല..!
വീട്ടിൽ ഓമനിച്ചു വളർത്തുന്ന കുറേ പൂച്ചകളും പട്ടികളുമുണ്ട്.അവക്ക് വേണ്ടിയാണ് മീൻ വാങ്ങുന്നത്.എപ്പോഴും അമ്മൂമ്മക്ക് ചുറ്റും മുട്ടിയുരുമ്മി അവറ്റകൾ കാണും.കടയിൽ പോയാലും റോഡിലേക്കിറങ്ങിയാലും കിങ്ങിണിയും, കുഞ്ഞനും,മാരിയും,റോസിയും, അങ്ങനെ ആരെങ്കിലും കൂടെ കാണും.ബാക്കിയുള്ളവർ വീടിനു കാവൽ നിൽക്കും.അമ്മൂമ്മ വിളിച്ചാൽ പറന്നെത്തുന്ന കാക്കകളും കിളികളും അണ്ണാനുമൊക്കെയുണ്ടായിരുന്നു.എല്ലാവർക്കും ഭക്ഷണം വിളമ്പി പ്രത്യേകം പാത്രത്തിൽ വെയ്ക്കും.അവരവരുടെ പാത്രത്തിൽ നിന്നല്ലാതെ ആരും മറ്റുള്ളതിൽ നിന്ന് തട്ടിയെടുക്കുകയോ പരസ്പരം കടിപിടി കൂടുകയോ ഒന്നുമില്ല. അതെല്ലാം അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ഞങ്ങൾ.
പലപ്പോഴും ഇവറ്റകളുടെ ബഹളം അയൽവക്കക്കാർക്ക് ശല്യമായിരുന്നു എന്നത് ഒരു സത്യം തന്നെയായിരുന്നു. എങ്കിലും ആരും ഒന്നും പുറത്തു കാണിച്ചിരുന്നില്ല.
ഇടക്ക് വീട്ടിൽ വരും.എത്ര നിർബന്ധിച്ചാലും അകത്തേക്ക് കയറുകയോ കസേരയിൽ ഇരിക്കുകയോ ചെയ്യില്ല.രണ്ട് കാലും നീട്ടി തിണ്ണയിലിരുന്ന് വർത്തമാനം പറഞ്ഞു പോകും.ആ സംസാരം ഇഷ്ടമായ കൊണ്ട് ഞാനും അടുത്ത് പോയിരിക്കും. ഒരുവട്ടം അമ്മയോട് ഇങ്ങനെ പറയുന്നത് കേട്ടു.
"ഞാൻ മരിച്ചാ അന്റെ മോനെക്കൊണ്ട് ബലിയിടീച്ച് ഒരുപിടി ചോറു തരീക്കണം.കുട്ടന്റെ കൈകൊണ്ട് തന്നാ നിക്ക് മോക്ഷം കിട്ടും.ചെയ്യ്വോ പ്രസന്നേ"
"കല്യാണിയമ്മ ന്തിനാ പ്പോ ഇങ്ങനൊക്കെ പറയണേ.ഇനീം കുറേ കൊല്ലം കൂടി കല്യാണിയമ്മ ഇങ്ങനെ ഓടിച്ചാടി നടക്കണം."
അതുകേൾക്കുമ്പോൾ അമ്മൂമ്മ ഉറക്കെ ചിരിക്കും.അന്നവർ സംസാരിച്ചത്‌ എന്താണെന്ന് മനസിലാക്കാതെ ഞാനും കൂടെ ചിരിച്ചിട്ടുണ്ട്. പതിവില്ലാത്ത വിധം പട്ടികളുടെ കുരയും ബഹളവും കേട്ടാണ് അമ്മ ഉറക്കമുണർന്നത്.അച്ഛനും ഞാനും കൂടെയുണർന്നു.'ഇത് ഭയങ്കര ശല്യമായല്ലോ,അവധിയായിട്ട് സ്വസ്ഥമായി ഒന്നുറങ്ങാനും സമ്മതിക്കത്തില്ല."
മുണ്ടും മുറുക്കി ഉടുത്ത് വാതിൽ തുറന്ന് അച്ഛൻ ഇറങ്ങിയ കൂടെ കണ്ണ് തിരുമ്മികൊണ്ട് ഞാനും പിന്നാലെ ചെന്നു.വെട്ടം വീണു തുടങ്ങുന്നതേയുള്ളൂ.പട്ടികൾ വാതിൽക്കൽ തന്നെ നിന്നു കുരക്കുകയാണ്.രണ്ടു പൂച്ചകൾ വല്ലാതെ മുരണ്ടു കൊണ്ട് എന്തിന്റെയോ ചുറ്റും കറങ്ങുന്നു. പോരാത്തതിന് കാക്കകളുടെ കരച്ചിലും. ആകെ ബഹളം തന്നെ. അപ്പുറത്തെ ഓരോ വീടിന്റെ വാതിലുകളും വലിച്ചു തുറക്കുന്ന ശബ്ദം. എല്ലാവരും എന്തോക്കെയോ ചീത്തപറഞ്ഞാണ് പുറത്തേക്ക് വന്നത്.അമ്മയാണ് ആദ്യം അങ്ങോട്ടിറങ്ങി ചെന്നത്.വേലി കടന്നതും അമ്മ നിലവിളിച്ചു ഒച്ചവച്ചതും ഒരുമിച്ചാണ്.പിന്നെ അമ്മ ഓടുന്ന കണ്ട് ഞാനും അച്ഛനും വേറെ ആരൊക്കയോ അങ്ങോട്ടോടി. അവിടെ കണ്ട കാഴ്ച ശരിക്കും ഹൃദയത്തെ തകർക്കുന്നതായിരുന്നു.
അമ്മൂമ്മ താഴെ വീണു കിടക്കുന്നു.തല പൊട്ടി രക്തം ചുറ്റിലും പടർന്നിരിക്കുന്നു. കണ്ണുകൾ തുറിച്ചു വായ തുറന്നു കിടക്കുന്ന അമ്മൂമ്മയെ ഞാനൊന്നേ നോക്കിയുള്ളൂ.കണ്ണുപൊത്തി അച്ഛന്റെ പിന്നിലേക്ക് ഒളിക്കുമ്പോൾ സങ്കടത്തേക്കാളേറെ ഭയമായിരുന്നു മനസിൽ. എല്ലാവരും ചേർന്ന് അമ്മൂമ്മയെ താങ്ങിയെടുത്തു.ഓട്ടോ ഡ്രൈവറായ ദിനേശേട്ടൻ ഓടിച്ചെന്നു വണ്ടിയിറക്കി.അമ്മൂമ്മയേയും കൊണ്ട് ഓട്ടോ കുതിക്കുമ്പോൾ ആ മൃഗങ്ങളും പിന്നാലെ പായുകയായിരുന്നു. കാക്കകൾ കരഞ്ഞു കൊണ്ട് ഓട്ടോ പോയ വഴിയേ പറന്നു. അവിടെ കൂടി നിന്ന എല്ലാവരും അന്നേരം ചിന്തിച്ചത് ഒറ്റ കാര്യമായിരുന്നു. ആ മൃഗങ്ങളുടേയും,പക്ഷികളുടെയും സ്നേഹത്തെ കുറിച്ച്. ആത്മാർഥതയെ കുറിച്ച്..!! മണിക്കൂറുകൾ കഴിഞ്ഞു. ആശുപത്രിയിൽ നിന്നും ഒരു വിവരവും അറിയാനില്ല.
പലരും കൂട്ടം കൂടി നിന്ന് അമ്മൂമ്മയെ പറ്റിയും അവര് ചെയ്ത കാര്യങ്ങളെ പറ്റിയും സംസാരിച്ചു കൊണ്ട് നിൽക്കുന്നു. ഇടവഴി കടന്നു ഇരമ്പി വരുന്ന ഓട്ടോയുടെ ശബ്ദം എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ട്‌ ക്ഷണിച്ചു.അമ്മൂമ്മയുടെ വീട്ടുമുറ്റത്തേക്ക് വണ്ടി കയറുമ്പോൾ വെളുത്ത തുണിപുതച്ച എന്തോ താങ്ങിപ്പിടിച്ച് അച്ഛനിരിപ്പുണ്ട്.വഴിയിൽ നിന്നവരെല്ലാം ഓടിക്കൂടി.പിന്നെയവിടെ തിരക്കായി. പന്തൽ കെട്ടാനും,മൃതദേഹം ദർശനത്തിന് വെക്കാനും,ചടങ്ങുകൾ ചെയ്യാനും.. ആരുടേയും ആരുമല്ലാതിരുന്ന അമ്മൂമ്മക്ക് വേണ്ടി ആ നാട് മുഴുവൻ ഒറ്റമനസോടെ നിന്നു.ശേഷക്രിയകൾ ചെയ്യാൻ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് അമ്മ എന്നെ മുന്നിലേക്ക് നീക്കി നിർത്തി.പക്ഷേ ഞാൻ അമ്മയുടെ കൈതട്ടി മാറ്റി അച്ഛന്റടുത്തേക്ക് ഓടി."എനിക്ക് പേടിയാണച്ഛാ".
അച്ഛൻ ഒന്നും പറഞ്ഞില്ല. എന്നെ ചേർത്ത് പിടിച്ചു. അമ്മ വന്നു എന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു. തിരിഞ്ഞു നോക്കാനുള്ള ധൈര്യം പോലും എനിക്കില്ലായിരുന്നു. പിന്നീടുള്ള പല രാത്രികളിലും അമ്മൂമ്മ ഒരു പേടി സ്വപ്നമായി എന്നെ പിന്തുടർന്നു."എനിക്കൊരു പിടി ചോറു തരില്ലേ കുട്ടാ??""
തോളിൽ പതിച്ച തണുത്ത കൈകളാണ് ഭൂതകാലത്തു നിന്നും എന്നെ തിരിച്ചിറക്കിയത്.മൂത്ത മോൾ.മീനാക്ഷി.. "എന്താ അച്ഛാ,ഇവിടിരിക്കണേ?
'ഒന്നൂല്ലടീ ചക്കരേ'അവളെ വാരിയെടുത്ത് മടിയിലിരുത്തി കവിളിലൊരുമ്മ കൊടുത്തു. തിരിച്ചു അവളും ഉമ്മതന്നു.കുറച്ചു നേരം കൂടി അവടിരുന്ന് അവളോട് ഓരോന്നു പറഞ്ഞു.മോളേം കൂട്ടി താഴേക്കിറങ്ങുമ്പോൾ മനസ് ആ തീരുമാനത്തിൽ എത്തിച്ചേർന്നിരുന്നു. നാളുകൾക്ക് ശേഷം ഓളങ്ങൾ ഉതിരാത്ത ശാന്തമായ മനസോടെ ഞാനുറങ്ങി.
രാവിലെ തന്നെ കുളിച്ചൊരുങ്ങി.
"ഞാൻ അമ്പലത്തിൽ പോകുവാണ്.ഒരു കാര്യം ചെയ്തു തീർക്കണം".
സ്കൂട്ടർ സ്റ്റാർട്ടാക്കി ഞാൻ വേഗം തന്നെ അമ്പലത്തിൽ എത്തി. ആദ്യം കയറി തൊഴുതു. എല്ലാ അപരാധങ്ങളും പൊറുത്തു തരണേയെന്ന് അപേക്ഷിച്ചു.കൗണ്ടറിൽ ചെന്നു ബലിയിടാൻ ചീട്ടെഴുതിച്ചു. നാക്കിലയിട്ടു മുന്നിൽ നിന്നപ്പോൾ ശാന്തി ചോദിച്ചു.മരിച്ചത് നിങ്ങടെ ആരാണ്.
ഉത്തരം പറയാൻ എനിക്ക് തെല്ലും ആലോചിക്കേണ്ടി വന്നീല്ല.
"എന്റെ അമ്മൂമ്മ"!!
എള്ളും പൂവും ഉഴിഞ്ഞിട്ട് നീരും തളിച്ച് നാക്കിലയുമെടുത്ത് ഞാൻ നടന്നു.ആരോ മുൻകൂട്ടി അറിയിച്ചത് പോലെ എവിടെ നിന്നോ കുറേ കാക്കകൾ പറന്നു വന്നു.ഓരോ വറ്റ് കൊത്തി എടുക്കുമ്പോഴും തലചെരിച്ച് അവ എനിക്ക് നോട്ടമെറിഞ്ഞു. കൽപ്പടവിറങ്ങി വെള്ളത്തിൽ മുങ്ങി നിവരുമ്പോൾ ശിരസിൽ അനുഭവപ്പെട്ട തണുപ്പിന് പറഞ്ഞറിയിക്കാൻ കഴിയാത്തത്ര അനുഭൂതി ആയിരുന്നു. അങ്ങു സ്വർഗത്തിൽ നിന്നെത്തിയ അനുഗ്രഹം പോലെ.!! പറഞ്ഞ ഡേറ്റിനു മുന്നേ തന്നെ അവൾക്ക് പ്രസവവേദന തുടങ്ങി. നേരത്തെ അഡ്മിറ്റായത് വളരെ നന്നായെന്ന് തോന്നി അപ്പോൾ.ലേബർ റൂം കയറും വരെ അവളുടെ കൈപിടിച്ച് ഞാനിരുന്നു.
"പെൺകുട്ടിയാണ്" നഴ്സ് വന്നു പറഞ്ഞു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
"വാവ വന്നോ അച്ഛാ"മീനാക്ഷി ചോദിച്ചു.
"പിന്നേ...ഒരു കുഞ്ഞു വാവ.മോൾക്ക് കൂട്ടുകൂടാൻ"
മീനാക്ഷി എന്റെ തോളിലെക്ക് ചാഞ്ഞു.
ഇരുപത്തെട്ടാം പക്കം നൂലുകെട്ടി 'വേദിക' എന്നു കാതിൽ മന്ത്രിച്ചു.
മൂത്തയാളുടെ പേരിനോട് സാമ്യപ്പെടുത്തിയാണ് അതിട്ടത്.
ചെല്ലപ്പേര് വേണ്ടേ..
അഭിപ്രായങ്ങൾ പലതും വന്നെങ്കിലും എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നുള്ളൂ.മനസിൽ കോറിയിട്ട ആ പേര് ഞാൻ വിളിച്ചു.. "കല്ല്യാണി"....!!!
രണ്ടു മാസത്തെ ലീവു കഴിഞ്ഞു വീണ്ടും മണലാരണ്യത്തിലേക്ക് യാത്ര തിരിക്കുമ്പോൾ മനസ്സിൽ ഘനീഭവിച്ച ചിന്തകൾ ഒന്നുമില്ലായിരുന്നു.
ബാക്കി വെച്ച കടമകളുടെ ഭിരമില്ലായിരുന്നു..
അപൂർണ്ണമായ വാഗ്ദാനങ്ങളുടെ പിൻവിളികൾ ഇല്ലായിരുന്നു..!!
മറ്റൊരു പൂക്കാലത്തിലേക്കുള്ള ചെറിയൊരു ഇടവേള മാത്രം....!!!

***** അനിയൻ... ********



 

2021, ജനുവരി 31, ഞായറാഴ്‌ച

എന്റെ പ്രിയ ഓർമകൾ 

 

ഞാൻ ഓർമകളിൽ ഓരോ ഏടും തിരഞ്ഞു ചെല്ലും.

കാലം ഉരുക്കി ചേർത്ത മഞ്ഞ-

പായലിന്റെ തഴമ്പിൽ വെറുതെ തലോടും.
അടർന്നു മാറാൻ വിസമ്മതിച്ചു താളുകൾ 
കെട്ടു പിണഞ്ഞു കിടക്കുന്നുണ്ടാവും.
ഒരു കുസൃതി ചിരിയോടെ ഞാൻ അവയെ വകഞ്ഞു മാറ്റും.
ചെറിയ പോറലുകൾ ബാക്കിയാക്കി അവ 
അകന്ന് പോകുമ്പോൾ ഞാൻ ആ വിഹായസിലേക്ക് ഊളിയിടും.

ഓരോ ശിശിരവും കൊഴിച്ചിട്ട ഇലകളുടെ ഞരമ്പുകൾ മാത്രം-
ബാക്കിയാവുന്ന ഓർമകൾക്ക് മേൽ പതിയെ കാലെടുത്തു വെക്കും.
മുല്ലയും പിച്ചിയും കടം കൊടുത്ത വാസന തൈലവും കൊണ്ട്
തെന്നൽ മൂർദ്ധാവിൽ തലോടികൊണ്ടിരിക്കും.
അരൂപികളായി കാലവും പ്രണയവും ചില -
നോവോർമ്മകളും എനിക്ക് മുന്നേ വഴി നടക്കും.

മഷിപ്പച്ച മായ്ച്ചു കളഞ്ഞ ബാല്യവും
പേറ്റു നോവറിയാത്ത മയിൽപ്പീലിയിൽ അടച്ചു വെച്ച കൗമാരവും
നാണം പൊതിഞ്ഞ കരിവളകളും വിരഹ യാത്രാമൊഴിയുടെ
പാദസര കിലുക്കങ്ങളും ഓരോ ഏടുകളിൽ നിറം ചോരാതെ കിടക്കുന്നുണ്ടാവും.
അവയൊന്നും ഇളക്കം തട്ടാതെ ഞാൻ മെല്ലെ നടക്കും.
ഇഴകൾ വരിഞ്ഞു മുറുക്കി കെട്ടി അടക്കം  ചെയ്ത ചില ഏടുകളിൽ മാത്രം
മൗനത്തിന്റെ തണുപ്പും കണ്ണീരിന്റെ ഉപ്പും പകർന്നു കൊടുക്കും..!

ഓർമകൾക്ക് എന്നും ഒരേ നിറമാണ്.
ഓർമ്മകളാവും മുന്നേ നമ്മൾ കൊടുക്കുന്ന അതേ നിറം.!
കോറിയിട്ട ഓരോ വരികളിലും പ്രണയത്തിന്റെ ചുവപ്പും, 
ബാല്യത്തിന്റെ പച്ചപ്പും വേദനയുടെ ഇരുളിമയും നിറം മങ്ങാതെ കിടക്കും.

ഇനിയും എഴുതി ചേർക്കേണ്ടതിനെ ഓരോ-
ഏടുകളിൽ വാരി നിറച്ചു ഞാൻ പടിയിറങ്ങും.
വസന്തത്തിന്റെ പൂക്കളും, വർഷമേഘങ്ങളുടെ നീർമുത്തുകളും 
കോർത്തു അലങ്കാരങ്ങൾ തീർത്തു വെക്കും.
പിന്നെ കാത്തിരിക്കയായി..
എന്റെ നിറങ്ങൾക്ക് മീതെ മഞ്ഞ പൂശാനെത്തുന്ന നാളെകൾക്കായി...!!!  അനിയൻ.


2020, നവംബർ 10, ചൊവ്വാഴ്ച

മഴപ്പെയ്ത്ത്.....

** മഴപ്പെയ്ത്ത് ** 

ഇടറിയിടറി ഇടക്കലറി നീയാർത്തു വരിക,
 ഇടക്കിടെ നനുത്ത കാറ്റിന്റെ കൈകളിൽ
 നിന്നുമെനിക്ക് പുതച്ചുറങ്ങാൻ തണുവിന്റെ പുതപ്പ് നീർത്തുക.
 ഞാനിതാ മൃതിതൻ വാതിൽ തുറന്നാ 
രാഗതീരത്തിൽ ഇടറുന്ന കാലടികൾ പെറുക്കി നടക്കുന്നു
. തിരയോടി എത്തുമ്പോൾ തിരയുവതുണ്ടാ മുഖം 
അന്നാ വർഷമേഘത്തിൽ പോയൊളിച്ച നിൻ മുഖം. 
അങ്ങ് വെള്ളിടി ചാർത്തുന്ന പാദസര 
 കിലുക്കങ്ങൾക്കിടയിലിരുന്ന് നീ കാണുന്നതുണ്ടോ? 
ഒരു തിരക്കപ്പുറം നാമിരുന്ന് പങ്ക് വെച്ച കഥകളോർമ്മയുണ്ടോ? 
സീമകൾ താണ്ടി ഒന്നിച്ചു വിരൽ കോർത്തീ 
ഇടവപ്പാതിയിൽ നമുക്കിനിയും നനയണം.
 പുനർജനിക്ക തോഴീ,എന്റെ കനവിലും നിനവിലും
 മറ്റൊരു മഴപ്പെയ്ത്തായി നീയലറിപ്പാഞ്ഞെത്തുക.
 വിണ്ണിലെ കറുത്ത സുന്ദരികൾ വെള്ളിനൂലായി 
 പെയ്തിറങ്ങുന്ന തീരഭൂവിൽ ഇനിയുമേകാന്ത വാസം വയ്യ തോഴീ..
 നീ പുനർജനിക്ക..
 ആത്മതാപങ്ങളിൽ വെന്തുരുകുന്ന 
എനിക്കൊരു മഴപ്പെയ്ത്ത് കൂടി നീ കരുതി വെയ്ക്ക.. 
പുനർജനിക്ക എന്റെ മഴയായി...!...അനിയൻ

2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ആത്മാവിന്റെ ഓരോ ഇഴ കീറിമുറിച്ചാലും തേഞ്ഞുപോകാത്ത മാഞ്ഞു പോകാത്ത ചിലതൊക്കെയുണ്ടാകും. ഇടയ്ക്കിടെ ഊതി ചുവപ്പിക്കുന്ന ചില കനലുകൾ. ഉള്ളം നീറിയാലും കെടുത്താൻ കൂട്ടാക്കാതെ അതവിടെ പുകഞ്ഞ കൊണ്ടിരിക്കുന്നുണ്ടാകും. ഏടുകളിൽ മഞ്ഞകലർന്ന എഴുത്തുകൾ ചിതലിനെ കൂട്ടു പിടിച്ചിട്ടുണ്ടാകും. കാറ്റിന്റെ സഞ്ചാരം നോക്കി നഷ്ടസുഗന്ധത് തെ പെറുക്കികൂട്ടാൻ അലയുന്നുണ്ടാകും. നരകൾ വെള്ളി പൂശിയ മോഹങ്ങൾക്ക് മീതെകറുത്ത ചായം തേക്കാൻ ധൃതി കൂട്ടുന്നുണ്ടാകും. ഒടുവിൽ മരുപ്പച്ചകളുടെ കാഴ്ചകൾക്ക് മുന്നിൽ ചാരം പടർന്നു തുടങ്ങുകയാകും. തീയും തെന്നലും മരണവും കൈകോർത്തു പാടുന്നുണ്ടാകു . ഈണം നിലച്ചു പോയ രാക്കിളിയുടെപേറ്റുനോവിൽ കാലം പിന്നെയും വികൃതികൾക്ക് മഷി തേക്കുന്നുണ്ടാകും.!   അനിയൻ.

2020, ജൂലൈ 15, ബുധനാഴ്‌ച

** എയ്ഞ്ചൽ ***


                                             ബോധം വന്നപ്പോഴേക്കും താൻ എവിടെയാണെന്ന് മനസിലാവാൻ കുറച്ചു നേരമെടുത്തു.തിരിഞ്ഞു നിൽക്കുന്ന നഴ്സിനെ വിളിച്ച് എന്തോ പറയണം എന്നുണ്ടെങ്കിലും നാവു പൊങ്ങുന്നില്ല. വിരൽ പോലും ചലിപ്പിക്കാൻ കഴിയുന്നില്ല.മെഡിസിൻ സിറിഞ്ചിൽ ലോഡ് ചെയ്ത് ഇഞ്ചക്റ്റ് ചെയ്യാൻ തിരിഞ്ഞ നഴ്സ് കണ്ണുകൾ തുറന്ന് കിടക്കുന്ന എന്നെ കണ്ട് സന്തോഷം പ്രകടിപ്പിച്ചു. "ഈശ്വരാ നന്ദി. സാറിന് എത്രയും പെട്ടെന്ന് ബോധം വരാനും സുഖപ്പെടാനും എല്ലാവരും പ്രാർത്ഥിക്കുകയായിരുന്നു. ഞാനിപ്പോൾ തന്നെ മുകേഷ് സാറിനെ വിവരം അറിയിക്കാം.സാറിന്റെ ഫാമിലി ഐസിയുവിന് വെളിയിൽ തന്നെയുണ്ട്. ഇതറിഞ്ഞാൽ അവരും സന്തോഷിക്കും."
ഇഞ്ചക്ഷൻ തന്ന് ട്രേയുമെടുത്ത് അവർ വെളിയിലേക്ക് ഇറങ്ങി.
അടുത്ത നിമിഷം സാവിത്രിയും വിമലും ഒരുമിച്ച് അകത്തേക്ക് കയറിവന്നു.
രണ്ട് പേരുടെ മുഖത്തും അത്ഭുതവും ആശ്വാസവും സന്തോഷവും എല്ലാം ഒരുപോലെ നിഴലിച്ചു നിൽക്കുന്നു.സാവിത്രി കരഞ്ഞു കൊണ്ട് ഓടി വന്നു കൈകളിൽ പിടിച്ചു. 'ചേട്ടാ'.സാവിത്രിയുടെ വിളി കരച്ചിലിൽ കൊരുത്തു നിന്നു.

                                              ഏട്ടത്തി ഇങ്ങനെ കരഞ്ഞു നിൽക്കാതെ.ഏട്ടന് ഒന്നുമില്ല.വലിയ ഒരാപത്തിൽ നിന്നും ഈശ്വരൻ നമുക്കു ഏട്ടനെ തിരിച്ചു തന്നിരിക്കുവാണ്.ഇനി എല്ലാത്തിനും കൂടെ നിന്ന് നമ്മൾ വേണം ഏട്ടന് ധൈര്യം കൊടുക്കാൻ.ഏട്ടൻ റെസ്റ്റ് എടുക്കട്ടേ. ഏട്ടത്തി,ഇത് ഐസിയു അല്ലേ.അധികമിവിടെ നിൽക്കാൻ പറ്റില്ല. നമുക്കു വെളിയിൽ നിൽക്കാം.'
കണ്ണ് തുടച്ച് സാവിത്രി എന്റെ നെറുകയിൽ പതിയെ തലോടി.ഞാൻ പതിയെ കണ്ണുകൾ ചിമ്മി അവളെ ആശ്വസിപ്പിച്ചു.അവൾ വെളിയിലേക്ക് നടന്നു.
ഏട്ടാ.ഞങ്ങളെല്ലാരും വെളിയിലുണ്ട്.ഞാനൊന്ന് പോയി ഡോക്ടർ മുകേഷിനെ കണ്ടിട്ട് വരാം. വിമലും പുറത്തേക്ക് നടന്നു.

                                           വിമൽ വാതിൽ തുറന്നിറങ്ങുമ്പോൾ വെളിയിൽ ഞാൻ കണ്ടു. എന്നെ തുറിച്ചു നോക്കുന്ന രണ്ട് കണ്ണുകളെ.!
അതെ..അത് എന്നെത്തന്നെയാണ് നോക്കുന്നത്. നോക്കുകയല്ല.നോക്കി ദഹിപ്പിക്കുകയാണ് ആ കണ്ണുകൾ. 
ആ പന്ത്രണ്ടു വയസുകാരിയുടെ നോട്ടത്തിൽ എല്ലാമുണ്ടായിരുന്നു.!!
വാതിൽ ചേർന്നടയും വരെ ആ കണ്ണുകൾ എന്നെ ചൂഴ്ന്നെടുത്ത് കൊണ്ടിരുന്നു.
 കൺചിമ്മിയ ഒറ്റ നേരം കൊണ്ട് അവൾ  തൊട്ടടുത്ത് വന്നെന്നെ ഭയപ്പെടുത്തി.മുഷിഞ്ഞ വസ്ത്രം, അലസമായി കിടക്കുന്ന മുടി മുഖം പാതി മറച്ചിരിക്കുന്നു.രക്തം വാർന്നൊഴുകുന്ന നെഞ്ച്.!
ഈശ്വരാ..ഇത് അവൾ തന്നെ. അവൾ വീണ്ടും..
അതെന്റ്റെ   തോന്നൽ മാത്രമാണെന്ന് എന്നെത്തന്നെ ബോദ്ധ്യപ്പെടുത്താൻ ഞാൻ കണ്ണിറുക്കി അടച്ചു.
                                                      ഏതോ നനുത്ത സ്പർശം അറിഞ്ഞു ഞാൻ കൈകൾ തട്ടിത്തെറുപ്പിച്ചു.പെട്ടെന്ന് പിടുത്തം മുറുകി.
എന്ത് പറ്റി വസുദേവ്?
വളരേ പരിചിതമായ ശബ്ദം. മടിച്ചാണേലും കണ്ണ് തുറന്നപ്പോൾ അടുത്ത് ഡോക്ടർ മുകേഷും, ഡോക്ടർ ജയിംസും.മുകേഷിന്റെ കൈകളാണ് എന്നെ പിടിച്ചിരിക്കുന്നതെന്ന് മനസിലായപ്പോൾ നേരിയ ആശ്വാസം തോന്നി. 
ഒന്നുമില്ല എന്നർത്ഥത്തിൽ ഞാൻ പതിയെ തലയനക്കി.മുകേഷ് വിശദമായ പരിശോധന നടത്തി.കൈകൾ എടുത്തുയർത്തി നോക്കി.കാലുകളിൽ തട്ടി സ്പർശനം അറിയാൻ കഴിയുന്നുണ്ടോ എന്ന് ചോദിച്ചു. എല്ലാത്തിനും തല ചലിപ്പിച്ചു ഞാനുത്തരം നൽകി.
                                              
                                          ഡോക്ടർ വസുദേവ് നിങ്ങൾ  ബോധമില്ലാതെ മൂന്ന് ദിവസമായി ഇവിടെ കിടക്കുന്നു. ആ അപകടത്തിൽ നിന്നും ഡോക്ടർ രക്ഷപ്പെട്ടു എന്നത് എല്ലാർക്കും അത്ഭുതമായിരുന്നു.എന്തായാലും ഒരു സ്കാൻ കൂടി ചെയ്യണം. റിപ്പോർട്ട് നോക്കിയിട്ട് ബാക്കി.ഞങ്ങളെല്ലാം കൂടെയുണ്ട്. ഗെറ്റ് വെൽ സൂൺ.'
തോളിൽ തട്ടി ഒന്ന് പുഞ്ചിരിച്ചു മുകേഷും ജയിംസും വെളിയിലേക്ക് ഇറങ്ങിയപ്പോൾ ഞാൻ മുറിയാകെ അവൾക്കായി കണ്ണോടിച്ചു. ഇല്ല. ആരുമില്ല. ഒരു ദീർഘനിശ്വാസത്തിന്റെ അകമ്പടിയോടെ ഞാൻ ചുമർ നോക്കി കിടന്നു.സിരകളിൽ പുഴുവരിക്കുന്നു. മാംസം കാർന്നു തിന്നു തിന്നു അത് പതിയെ തലച്ചോറിലെ ഓർമകളേയും തിന്നാൻ തുടങ്ങി കഴിഞ്ഞു. ഞാൻ തിരയുകയാണ്. ആ മുഖത്തിന്റെ ഉടമയെ.!തലയിലേക്ക് അരിച്ചു കയറുന്ന വേദന.പതിയെ ഞാനുറക്കത്തിലേക്ക് വീണു.


                                           മൂന്നാഴ്ചത്തെ വിശ്രമത്തിനും ചികിത്സക്കും ഒടുവിൽ പരസഹായത്തോടെ നടക്കാമെന്നായി. പതിയെ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങി. എങ്കിലും അവൾ ഇടക്കിടെ വന്നു എന്നെ ഭയത്തിന്റെ കൊടുമുടിയിൽ കൊണ്ട് നിറുത്തി.പലപ്പോഴും പല രൂപത്തിൽ, ഭാവത്തിൽ, എനിക്ക് ചുറ്റും അവൾ അഴിഞ്ഞാടി.ചിലപ്പോൾ കരയുന്നു. ചിലപ്പോൾ ചിരിക്കുന്നു. ചിലപ്പോൾ തുറിച്ചു നോക്കുന്നു. കണ്ണിൽ കാണുന്നതെല്ലാം അവൾ മാത്രമാണെന്ന തോന്നലിൽ ഒരുദിവസം സാവിത്രിയെ പിടിച്ചു തള്ളിയിട്ടു. നിലത്ത് വീണ് നെറ്റിയിൽ നിന്നും ചോരയൊഴുകുന്ന കണ്ടാണ് എനിക്ക് പരിസരബോധമുണ്ടായത്.!
ഒരു ഡിവൈഎസ്പി ആയത് കൊണ്ടാവാം എന്റെ മാറ്റങ്ങൾ വിമൽ കൂടുതൽ സംശയത്തോടെ കണ്ടത്. അവൻ പലവട്ടം അതിനെപറ്റി ചോദിച്ചെങ്കിലും ഞാനെന്തൊക്കയോ പറഞ്ഞു ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു.
വിച്ചു, ചേട്ടനെ കാണണംന്ന് വാശി പിടിക്കുന്നു. എങ്ങനാ സമാധാനിപ്പിക്കേണ്ടതെന്നറിയില്ല . മരുന്ന് കഴിക്കാൻ മടി കാണിക്കുമ്പോൾ അച്ഛന്റെ അടുത്ത് കൊണ്ട് പോകാമെന്ന് പറഞ്ഞാണ് കഴിപ്പിക്കുന്നത്.അച്ഛന് പനിയായത് കൊണ്ടാ വരാത്തതെന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടും അവൾ വാശിയിലാണ്. ആക്സിഡന്റ് കാര്യമൊന്നും അവളെ അറിയിച്ചിട്ടില്ല. പാവം.

                                                     വിച്ചു എന്ന ഞങ്ങടെ വിസ്മയ മോൾ.ഞങ്ങളുടെ ഒരേയൊരു പൊന്നുമോൾ.കല്യാണം കഴിഞ്ഞു പന്ത്രണ്ട് വർഷം കഴിഞ്ഞാണ് ദൈവം ഒരു മകളെ തന്നു അനുഗ്രഹിച്ചത്..പക്ഷേ തന്നപ്പോൾ അവളെ കൂടുതൽ സ്നേഹിക്കുവാനായി ഒരു 'സ്പെഷ്യൽ ഗിഫ്റ്റ്*' കൂടി തന്നു..അല്പം വേഗത കൂടിയ ഹൃദയം..അഞ്ചാം വയസ്സിൽ കളിക്കിടയിൽ തളർന്നു വീണ മോളേം കൊണ്ട് കരഞ്ഞു കൊണ്ട് സാവിത്രി ഓടിവന്നത് ഞാൻ കാർഡിയാക് സർജൻ ആയി ജോലി ചെയ്തിരുന്ന ഈ  ആശുപത്രിയിലേക്കായിരുന്നു.അന്നാണ് മോൾടെ രോഗത്തിന്റെ തീവ്രത ഞങ്ങൾ അറിയുന്നതും.ഒരു ട്രാൻസ്പ്ലാന്റേഷൻ മാത്രമാണ് പോംവഴി. അവിടേയും വിധി ഞങ്ങൾക്ക് വില്ലനായി നിന്നു. അപൂർവങ്ങളിൽ അപൂർവമായ 'ബോംബെ ബ്ലഡ്‌ഗ്രൂപ്പ്' ആയിരുന്നു അവൾക്ക്. അവളുടെ പാരാമീറ്റേഴ്സ് എല്ലാം ഒത്തു വരുന്ന ഒരു ഹൃദയം കിട്ടുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. പലയിടത്തും അന്വേഷണം ചെന്നെങ്കിലും നിരാശ ആയിരുന്നു ഫലം.ഒടുവിൽ സാവിത്രിയുടെ കണ്ണീരിന്റേയും പ്രാർത്ഥനയുടേയും ഫലമെന്നവണ്ണം എല്ലാം ഒത്തിണങ്ങിയ ഒരു ഹൃദയം അവളെ തേടിയെത്തി. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ഞാനവളുടെ കൂടെ തന്നെ ഊണും ഉറക്കവും വെടിഞ്ഞ് കാവലിരുന്നു. നാലാം നാൾ കടുത്ത തലവേദനയും ക്ഷീണവും തോന്നിയപ്പോഴാണ് സാവിത്രിയുടെയും വിമലിന്റേയും നിർബന്ധത്തിനു വീട്ടിലേക്ക് പോയത്.അന്നേരം പുലർച്ചെ ഒരു മണി ആയിക്കാണും.വിമൽ കൂടെ വരാൻ ഒരുങ്ങിയെങ്കിലും ഞാൻ വേണ്ടെന്ന് പറഞ്ഞു കാറിൽ യാത്ര തിരിച്ചു. ആ യാത്രയാണ് അപകടത്തിൽ പെട്ടത്.
പുലർച്ചെ, തിരക്കൊഴിഞ്ഞ നേരമായത് കൊണ്ട് ആക്സിഡന്റ് പുറംലോകം അറിഞ്ഞത് ഏറെ വൈകിയാണ്.ആരൊക്കെയോ ഇവിടെ എത്തിച്ചു.

                                                      ഫ്ലാസ്കിൽ നിന്നും ചൂട് ചായ കപ്പിലേക്ക് പകരുമ്പോഴും അവളുടെ ചിന്തയും മനസും മോൾടെ അടുത്ത് തന്നെയാണെന്ന് മുഖം കണ്ടാലറിയാം.അവളേ ഡിസ്ചാർജ് ചെയ്യാനായോ?ഞാൻ ചോദിച്ചു.
ആയി.രാവിലെ ഡോക്ടർ ജയിംസ് വന്നിട്ട് രണ്ട് ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാമെന്ന് പറഞ്ഞു.അവൾക്കായി പ്രത്യേകം മുറിയൊക്കെ ക്ലീൻ ചെയ്ത് വെച്ചിരിക്കുവാ വിമലും ഗീതയും.എല്ലാത്തിനും മെനക്കെടാൻ അവരല്ലേയുള്ളൂ.ഗീതയാണേൽ കോളേജിൽ ലീവ് അപേക്ഷ കൊടുത്തു. ഒരു മാസത്തേക്ക്. വിമലിന് അങ്ങനെ ലീവ് കിട്ടില്ലല്ലോ. പിന്നെ വിഷ്ണുവുണ്ട് കൂട്ടിന്.
'ഊം' ചായ ഊതിക്കുടിച്ച് ഞാനൊന്ന് മൂളുകമാത്രം ചെയ്തു.
'കഴിക്കാൻ എന്തേലും എടുക്കട്ടേ'
ഇപ്പോ വേണ്ട. മോളെ ഒന്ന് പോയി കണ്ടാലോ എന്നൊരു ചിന്ത. നീയെന്നെ അവൾടെ അടുത്ത് ഒന്ന് കൊണ്ട്പോ.റൂമിനകത്ത് കയറണ്ട. വെളിയിൽ നിന്ന് കണ്ടോളാം.'
ആദ്യമൊന്ന് മടിച്ചെങ്കിലും എന്റെ നിർബന്ധത്തിൽ വീൽചെയറിൽ എന്നേയും കൊണ്ട് അവൾ വിച്ചുവിന്റെ റൂം അടുത്ത് ചെന്നു.സാവിത്രി പതുക്കെ വാതിൽ പാതി തുറന്നു തന്നു. മോൾ ഉറക്കമാണ്. അടുത്ത് ഗീതയിരുന്ന് എന്തോ വായനയിലാണ്.
പെട്ടെന്നാണ് അത് കണ്ടത്.
അവൾ..!
അവൾ എന്റെ മോളെത്തന്നേ നോക്കി നിൽക്കുന്നു. അവൾ എന്റെ മോളെ അപായപ്പെടുത്താൻ വന്നതാണോ.?
എന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ഞാനലറി.
'അവളോട് പറ അവിടുന്ന് ഇറങ്ങി പോവാൻ. സാവിത്രി, അവളോട് പറ എന്റെ മോളെ ഒന്നും ചെയ്യരുതെന്ന്.'
സാവിത്രിയെ പിടിച്ചു റൂമിലേക്ക് തള്ളിക്കയറ്റാൻ ഞാൻ ശ്രമിച്ചു. 
സാവിത്രി ഒന്നും മനസിലാവാതെ എന്നെ നോക്കി.
അത് ഗീതയാണ്.വാമലിന്റെ ഭാര്യ ഗീത. അവളെന്തിന് വെളിയിൽ പോണം.ചേട്ടനിതെന്തു പറ്റി. എന്താ ഇങ്ങനൊക്കെ?'
അല്ല സാവിത്രി. അവിടെ ഗീത മാത്രമല്ല. അവളുമുണ്ട്.അവളെന്റെ മോളെ നോക്കി നിൽക്കുന്നത് നീ കാണുന്നില്ലേ.?'
അവൾ വീണ്ടും സംശയത്തോടെ മുറിക്ക് അകത്തേക്കും  എന്നെയും മാറി മാറി നോക്കി.
ബഹളം കേട്ട് ഗീത വെളിയിലേക്ക് വന്നു. 
എന്താ ഏട്ടത്തീ,എന്ത് പറ്റി. എന്തിനാ ഏട്ടൻ ഒച്ച വെക്കുന്നത്.?'
'ഒന്നുമില്ല.ഒന്നുമില്ല ഗീതാ.നീ അകത്ത് പോയ്കോളൂ. സാവിത്രീ,വരൂ.എനിക്കൊന്നു കിടക്കണം. റൂമിലേക്ക് പോവാം'
വീൽചെയർ തിരിച്ചു റൂം ലക്ഷ്യം വെച്ച് പോകുമ്പോഴും ഗീതയുടെ മുഖത്തെ പേശികൾ വലിയ ചോദ്യചിഹ്നമായി നിന്നു.!

                                                       വീണ്ടും രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഞാൻ ഡിസ്ചാർജ് ആയി വീട്ടിൽ ചെല്ലുമ്പോൾ വിമലും കുടുംബവും അവിടേക്ക് താത്കാലികമായി താമസം മാറ്റിയിരുന്നു.
മോളേം എന്നേം ഒരുപോലെ ശുശ്രൂഷിക്കാൻ സാവിത്രിക്ക് ഒറ്റക്കാവില്ലെന്ന് അവർക്കറിയാമായിരുന്നു.
നേരെ മോളുടെ അടുത്തേക്ക് ഞാൻ ചെന്നു.വിച്ചു കളറിംഗ് ചെയ്യുവാണ്.എനിക്ക് സമ്മാനമായി അവൾ തന്നെ വരച്ച ഒരു ചിത്രം. അച്ഛന്റെ കൈപിടിച്ച് നിൽക്കുന്ന ഒരു കുട്ടി.
എന്നെ കണ്ടതും ഓടി വന്നു കെട്ടിപ്പിടിച്ചവൾ പരിഭവം പറഞ്ഞു. ഇത്രനാളും കാണാൻ ചെല്ലാഞ്ഞതിന്റെ ദേഷ്യവും സങ്കടവും എല്ലാം അവളുടെ വാക്കുകളിലുണ്ട്.
അവളെ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മ കൊടുത്തു.അവൾടെ കൂടെ കുറച്ചു നേരമിരുന്ന് അവൾക്ക് പറയാനുള്ളതെല്ലാം കേട്ടിരുന്നു.
ഇനി മോൾ അല്പം വിശ്രമിക്ക്.പപ്പ പിന്നെ വരാം. എന്നിട്ട് ബാക്കി കഥ.ഓകെ'
അവൾ പിണക്കം നടിച്ചു.
നെറുകയിലും കവിളിലും ഉമ്മ കൊടുത്തു.

 ഞാൻ അവിടുന്നിറങ്ങി റൂമിൽ ചെന്ന് ബെഡിലേക്ക് ചാഞ്ഞിരുന്നു.
അലമാരയിലെ വലിയ കണ്ണാടിയിലേക്ക് നോട്ടം ചെന്ന ഞാൻ ഞെട്ടിവിറച്ചു.അവൾ ഇവിടേം എത്തിയിരിക്കുന്നു. ഇല്ല. അവളെന്നെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. ഞാനെവിടെ പോയാലും അവളെന്റെ പിറകേ തന്നെ ഉണ്ടാകും.!
ജീവിതകാലം മുഴുവൻ ഈ മുഖവും ചുമന്നുകൊണ്ട് നടക്കാൻ വയ്യ.മേശപ്പുറത്ത് വച്ചിരുന്ന ഫ്ലവർവേസ് എടുത്ത് ഞാൻ കണ്ണാടിക്കു നേരെ എറിഞ്ഞു. ഛിന്നഭിന്നമായി ചില്ലുകൾ തെറിച്ചതിലെല്ലാം അവൾടെ തീ പാറുന്ന നോട്ടം. ഞാൻ റൂമിൽ നിന്നും വെളിയിലേക്കിറങ്ങി ഓടി

 ഏട്ടനെന്താ പതിവില്ലാത്ത ഒരു ശീലം?
കൈയിലെ മദ്യ ഗ്ലാസ് കണ്ടു വിമൽ അത്ഭുതപ്പെട്ടു.
'ഏയ്.. ഒന്നുമില്ല. ഒന്ന് കഴിക്കണമെന്ന് തോന്നി.
നിനക്ക് വേണമെങ്കിൽ..'
അയ്യോ,എനിക്ക് വേണ്ട. കാര്യം പോലീസ് ആണേലും ഇങ്ങനെയുള്ള ശീലമൊന്നും ഇല്ലെന്ന് ഏട്ടനറിയാവുന്നതല്ലേ. വല്ലപ്പോഴും ഒരു പെഗ് കഴിക്കുന്ന ഏട്ടൻ പതിവില്ലാതെ ഒരു കുപ്പിയുടെ പകുതി തീർത്തിരിക്കുന്നു. അത്കൊണ്ട് ചോദിച്ചെന്നേയുള്ളു'
'ഊംം..നിനക്ക് മറ്റ് എന്തേലും എന്നോട് ചോദിക്കാനുണ്ടോ?'
അത്... ഏട്ടാ...ഞാൻ..ഒരു കാര്യം...??
വാക്കുകൾ പെറുക്കി എടുത്തു സംസാരിക്കാൻ ബുദ്ധിമുട്ടി വിമൽ നിന്ന് വിയർത്തു.
എനിക്കറിയാം. നിന്നെപ്പോലെ തന്നെ ഈ വീട്ടിലെ എല്ലാവർക്കും എന്നോട് ചോദിക്കാനുള്ളത്.
ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചു തന്നെയായിരിക്കുന്നത്.

 എങ്കിൽ പറ ഏട്ടാ. എന്താ ഏട്ടന് പറ്റിയത്.? ആ ആക്സിഡന്റിന് ശേഷം ഏട്ടൻ ഒരുപാട് മാറിയിരിക്കുന്നു. എപ്പോഴും എന്തെങ്കിലും ചിന്തകളിൽ. അല്ലെങ്കിൽ അവൾ,ഇവൾ എന്നോക്കെ പറഞ്ഞു ആകെ ബഹളം വെച്ച്..
അന്ന് ആശുപത്രിയിൽ മോൾടെ മുറിക്ക് മുന്നിൽ വെച്ച് ഏട്ടനുണ്ടാക്കിയ ബഹളവും, ഇന്ന് കണ്ണാടി എറിഞ്ഞു പൊട്ടിച്ചതും എല്ലാം എന്തിനാണ്."
"പറയാം വിമൽ.എല്ലാം പറയാം. ഇനിയും ഇത് മനസിലിട്ട് സ്വയമുരുകാനും ശപിക്കാനും വയ്യ. നീ അറിയണം എല്ലാം. എന്റെ സഹോദരനായല്ല.ഒരു പോലീസ് ഓഫീസറായി. ഇതെന്റെ കുറ്റസമ്മതമായി നീ കണക്കാക്കണം.'
മദ്യ ഗ്ലാസ് മേശപ്പുറത്ത് വച്ചു ഞാൻ കസേരയിലിരുന്നു.അന്നത്തെ ആക്സിഡന്റ് എങ്ങനെയാണ് ഉണ്ടായതെന്ന് നിനക്കറിയ്യോ?'
ഏട്ടൻ മുമ്പ് പറഞ്ഞത് ഡ്രൈവിങ് ഇടയിൽ വഴിയിൽ ക്രോസ് ചെയ്യാൻ ശ്രമിച്ച ആളെ വണ്ടി ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് ഇറക്കത്തിലേക്ക് വണ്ടി മറിഞ്ഞു എന്നാണ്. പക്ഷേ ആ ഭാഗത്തു നിന്ന് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽ അങ്ങനെ ഒരാൾ ഇല്ല. പുലർച്ചെ ആയതിനാൽ അത്ര തിരക്ക് ഇല്ലായിരുന്നല്ലോ.'
ഈ സംശയം അന്നേ എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും വ്യക്തമായ ഒരു റീസൺ തരാനുള്ള മാനാസികാവസ്ഥയിൽ ആയിരുന്നില്ല ഏട്ടൻ"


"ശരിയാണ് നീ പറഞ്ഞത്.അതാണ് സത്യം. ആ സമയത്ത് അവിടെ ആരുമില്ലായിരുന്നു.പക്ഷേ അവൾ ഉണ്ടായിരുന്നു. എന്റെ വണ്ടിക്ക് മുന്നിൽ എന്നേം തുറിച്ചു നോക്കി അവളുണ്ടായിരുന്നു. ഞാൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയത് മുതൽ അവൾ എന്റെ കൂടെ തന്നെയുണ്ടായിരുന്നു. ഇപ്പോഴും. അവൾ ഇവിടെ എവിടൊക്കെയോ ഉണ്ട്.
ഏയ്ഞ്ചൽ..
അതാളവളുടെ  പേര്.
പന്ത്രണ്ടാം വയസ്സിൽ ഞാൻ മരണവിധി വാങ്ങിക്കൊടുത്ത കുട്ടി..!!
ഏട്ടാ..'
അതേ വിമൽ...രക്ഷപെടാൻ അറുപത് ശതമാനവും സാദ്ധ്യത ഉണ്ടായിരുന്ന ആ കുട്ടിയെ എന്റെ സ്വാർത്ഥതക്ക് വേണ്ടി ഇല്ലാതാക്കി.എന്റെ മോൾക്ക് വേണ്ടി. അവളുടെ ആയുസിനു വേണ്ടി.
എന്റെ വാക്കുകൾ വിറച്ചു.
"എന്തൊക്കെയാ ഏട്ടനീ പറയുന്നത്?"
വിച്ചുവിന് അസുഖം കൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത അന്ന് ജയിംസ് പറഞ്ഞത് ഓർമയില്ലേ. എത്രയും പെട്ടെന്ന് സർജറി നടത്തിയില്ലേങ്കിൽ അവൾ നമ്മളെ വിട്ട് എന്നെന്നേക്കും പോവുമെന്ന്.
അന്ന് രാത്രി ഒരു അപകടത്തിൽ തലയ്ക്ക് സാരമായ പരിക്കുകളോടെ കൊണ്ടു വന്നതാണ് ഏയ്ഞ്ചലിനെ.
എമർജൻസി സർജറി വേണ്ടിയിരുന്ന ആ കുട്ടിയുടെ ബ്ലഡ് ടെസ്റ്റ്‌ നടത്തിയപ്പോഴാണ് അറിയുന്നത് നമ്മുടെ വിച്ചുവിന്റെ അതേ ഗ്രൂപ്പ് തന്നെയാണെന്ന്.
അവളുടെ കുടുംബം തമിഴ്‌നാട്ടിൽ നിന്നും ജോലി തേടിയെത്തിയ അച്ഛനും അമ്മയും നാല് വയസുള്ള ഇളയ സഹോദരനും അടങ്ങുന്നതായിരുന്നു.ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം പറ്റിയാണ് അവിടെ കൊണ്ട് വന്നത്.കാര്യമായ വിദ്യാഭ്യാസമോ ലോകവിവരമോ ഇല്ലാത്ത അച്ഛനും അമ്മയും.സർജറിയുടെ ഇൻചാർജ് ഡോക്ടർ സാദിഖിന് ആയിരുന്നു.എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു അയാൾ.വിച്ചുവിന് വേണ്ടി ഏയ്ഞ്ചലിന്റെ ഹൃദയം വേണമെന്ന്  അയാളെ പറഞ്ഞു കൺവിൻസ് ചെയ്യാൻ എനിക്ക് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. എന്റെ നിർബന്ധത്തിൽ അയാൾ അവസാനം മുട്ടുമടക്കി.
സർജറിക്ക് വേണ്ടിയുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങുമ്പോൾ അതിൽ ഹാർട്ട്‌ട്രാൻസ്പ്ലാന്റേഷൻ സർജറിക്കുള്ള സമ്മതവും ഉണ്ടെന്ന് അവർക്കറിയില്ലായിരുന്നു.
ഒരു ഡോക്ടറുടെ ധാർമികതയേക്കാൾ എന്നെ ഭരിച്ചത് അച്ഛൻ എന്ന വാൽസല്യവും വേദനയും പിന്നെ എന്റെ മോളും മാത്രമായിരുന്നു.!

ഒന്ന് നിറുത്തി കസേരയിൽ നിന്നും എഴുന്നേറ്റു ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന മദ്യം കൂടി വലിച്ചു കുടിച്ചു.
കേട്ടതൊന്നും വിശ്വസിക്കാനാവാതെ വിമൽ എന്നെത്തന്നെ നോക്കി ഇരിക്കുകയാണ്.
സർജറി എന്ന വ്യാജേന ഏയ്ഞ്ചലിനെ ഓപ്പറേഷൻ തീയറ്ററിൽ കയറ്റി.തലച്ചോറിലേക്കുള്ള ഞരമ്പിൽ കത്തി മുറുക്കി അവളെ മരണത്തിന്റെ രഥത്തിൽ കയറ്റിയിരുത്തി.എന്നിട്ട് അവളുടെ നെഞ്ച് തുരന്ന് ഹൃദയം പറിച്ചെടുത്തു. ഒരു പൂ പറിക്കുന്ന പോലെ.!
പന്ത്രണ്ട് വയസുള്ള ഏയ്ഞ്ചലിനേക്കാൾ വലുതായിരുന്നു ആറു വയസുള്ള എന്റെ മോളുടെ ജീവൻ.അവർക്ക് ഇവളെ നഷ്ടമായാലും താലോലിക്കാനും ഓമനിക്കാനും മറ്റൊരാൾ കൂടിയുണ്ട്. പക്ഷേ എനിക്കും സാവിത്രിക്കും മറ്റാരും ഉണ്ടാവില്ല.ഡോക്ടറും അച്ഛനും തമ്മിലുള്ള യുദ്ധത്തിൽ വിജയം കൊയ്തത് അച്ഛനായിരുന്നു. പക്ഷേ അതെന്റെ പരാജയത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആയിരുന്നെന്ന് പിന്നെയാണ് എനിക്ക് മനസിലായത്.
 അതുവരേം കൈപുണ്യമുള്ള ഡോക്ടർ എന്നും പാവപ്പെട്ടവരെ പരിഗണിക്കുന്ന ഡോക്ടർ എന്നും പട്ടം ചാർത്തപ്പെട്ട എന്നെ എന്റെ മനസാക്ഷി തന്നെ പ്രതിക്കൂട്ടിൽ നിർത്താൻ ഉത്സാഹിച്ചു!
വിച്ചുവിന്റെ മുഖത്തിന് പകരം കാണുന്നതെല്ലാം ഏയ്ഞ്ചൽ ആയിരുന്നു. എവിടെയും ഏയ്ഞ്ചൽ.

കുറ്റബോധം കൊണ്ട് എനിക്ക് വിച്ചുവിനെ ഫേസ് ചെയ്യാൻ തന്നെ ഞാൻ മടിച്ചു. എല്ലാം മറന്നു രണ്ട് പെഗ്ഗടിച്ച് സുഖമായുറങ്ങണം എന്ന് കരുതിയാണ് അന്ന് അവിടുന്ന് ഇറങ്ങിയത്. പക്ഷേ ഹോസ്പിറ്റൽ ഗേറ്റ് കടന്നത് മുതൽ അവളെന്റെ കൂടെ കൂടി. ചിലപ്പോൾ വഴിയിൽ, ചിലപ്പോൾ കാറിനകത്ത് എന്റെയടുത്ത് തന്നെ, ചിലപ്പോൾ കാർ ബോണറ്റിന്റെ മുകളിൽ ..എന്നേയും തുറിച്ചു നോക്കുന്ന ആ തീക്ഷണമുള്ള കണ്ണുകൾ..ഒടുവിൽ അപകടം.!!
 പക്ഷേ കുറ്റം ഏറ്റ്പറഞ്ഞ് ഒരു കൊലയാളിയായി നീതിപീഠത്തിന് മുന്നിൽ നിൽക്കുന്നതിനേക്കാൾ ഭയം തോന്നുന്നത് എന്റെ മോൾടേം സാവിത്രിയുടേയും മുന്നിൽ നിൽക്കാനാണ്.
നാളെ തിരിച്ചറിവാകുമ്പോൾ അവൾ എന്നെ ശപിക്കുമായിരിക്കും.തന്റെ പപ്പ മോഷ്ടിച്ച ഒരു സാധനമാണ് തനിക്ക് തന്നതെന്നറിഞ്ഞാൽ അവളെന്നെ വെറുക്കില്ലേ വിമൽ.
അത്കൊണ്ട് അവളും സാവിത്രിയും ഇതൊന്നും...
"ഏട്ടാ, ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ ഇങ്ങനൊരു ക്രൈം അറിഞ്ഞു കൊണ്ട് റിപ്പോർട്ട് ചെയ്യാതിരിക്കാനാവില്ല.പക്ഷേ... അത് എന്റെ ഏട്ടനാണെന്ന് ഓർക്കുമ്പോൾ...'

ഞാൻ ചെയ്തത് പോലെ നീയും ചെയ്യരുത് വിമൽ.അറിഞ്ഞു കൊണ്ട് തെറ്റ് ചെയ്യരുത്.
 ഒന്നു നിറുത്തി ഞാൻ വിമലിന്റെ അടുത്ത് ചെന്ന് നിന്നു.നിനക്ക് എന്ത് വേണേലും തീരുമാനിക്കാം.പക്ഷേ ഞാനൊരു തീരുമാനമെടുത്തു അത് നടപ്പിലാക്കി കഴിഞ്ഞു വിമൽ.
ഒന്നു കൂടി പറയാനുണ്ട്.
പറ്റുമെങ്കിൽ നീ ആ കുടുംബത്തെ ഒന്നു കണ്ടെത്തണം.അവർക്കായി എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്തു കൊടുക്കണം. പ്രായശ്ചിത്തമായിട്ടല്ല.അവരുടെ മകളുടെ ജീവന് പകരമാവില്ല ഒന്നും. എങ്കിലും അറിഞ്ഞു ചെയ്ത ഒരു തെറ്റിന്റെ ആഴം കുറക്കാൻ വേണ്ടിയെങ്കിലും.
കുറച്ചു കഴിഞ്ഞു ഞാനവിടെ ചെല്ലുമ്പോൾ ഈശ്വരൻ ചോദിക്കില്ലേ.അത്കൊണ്ട് മാത്രം.!"

വാക്കുകൾ കുഴഞ്ഞു ഞാൻ വിമലിന്റെ ചുമലിലേക്ക് വീണു. വായിൽ നിന്നും രക്തം അവന്റെ ഷർട്ടിൽ പടർന്നു.
"ഏട്ടാ..എന്താ പറ്റ്യേ.?"

വിമൽ ഞാനിത്ര നേരം കുടിച്ചു കൊണ്ടിരുന്നത് വിഷമാണ്.ഈ കുറ്റബോധവും പേറി എനിക്കിനി ജീവിക്കാൻ വയ്യ. വിമൽ, ഒരു കാരണവശാലും എന്റെ മോളിത് അറിയരുത്."

"എന്ത് അബദ്ധമാണ് ഏട്ടൻ കാണിച്ചത്.
ഞാൻ വണ്ടി വിളിക്കാം.നമുക്ക് ഹോസ്പിറ്റലിൽ പോവാം."
വേണ്ട വിമൽ.എന്നെ മരിക്കാൻ അനുവദിക്ക്.അങ്ങനെയെങ്കിലും ഞാനൊന്ന് സമാധാനമായി ഉറങ്ങട്ടെ"
പറ്റുമെങ്കിൽ ഏയ്ഞ്ചലിന്റെ കു...ടും...ബ..ബ..ബ...

ഏട്ടാ....ഏട്ടാ......  *********.. @aniyanjp --- അനിയൻ .---



2018, സെപ്റ്റംബർ 22, ശനിയാഴ്‌ച

**നിയോഗങ്ങൾ**

മരവിച്ചു കിടക്കാൻ തുടങ്ങിയിട്ട് ഇത് രണ്ടാം ദിവസം.. ഇനിയും ആരുമെത്തിയിട്ടില്ല..
പ്രതീക്ഷകൾ വ്യർത്ഥമാണെന്ന് അറിയാത്തതല്ല.എങ്കിലും ഉറ്റവർ തേടിയെത്തുന്നതും കാത്തിരിക്കയാണ്..
ഓരോ തവണ വാതിൽ തുറക്കുന്ന ശബ്ദം കാതിൽ വീഴുമ്പോൾ ഞാനൊരുങ്ങി കിടക്കും.
ചെറിയൊരു പുഞ്ചിരിയൊക്കെ ചുണ്ടിൽ വരുത്തും.കൂട്ടി കെട്ടിയ കാലുകൾ മെല്ലെ ചലിപ്പിച്ചു ഞാനിവിടെയുണ്ടെന്ന് അറിയിക്കാൻ ശ്രമിക്കും.
പക്ഷേ വാതിൽ കടന്നെത്തിയവരാരും എന്നെ അന്വേഷിച്ചില്ല.. എന്റെ അനക്കങ്ങൾ കേട്ടതുമില്ല.!!
തേടി വരേണ്ടവരെയെല്ലാം അകറ്റി നിറുത്തിയത് താൻ തന്നെയല്ലേ.?
എന്നിട്ടിപ്പോൾ ഇങ്ങനെ ആകുലതപ്പെടുന്നത് എന്തിനാണ്..
അത്ര സൗഭാഗ്യങ്ങളുടെ നടുക്കല്ലെങ്കിലും എന്നേം അനിയത്തിയേയും അമ്മയും അച്ഛനും വളർത്തിയത് നന്നായി തന്നെയാണ്.
ഒന്നാം റാങ്കോടെ പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും പാസായപ്പോൾ മെഡിക്കലും എഞ്ചിനീയറിംഗും പല അഭിപ്രായങ്ങൾ പലരും പറഞ്ഞു.
പക്ഷേ എനിക്ക് സിവിൽ സർവീസ് ആയിരുന്നു താത്പര്യം. വീട്ടിലാരും അതിന് എതിരും പറഞ്ഞില്ല.
പഠനവും ട്രയിനിംഗും കഴിഞ്ഞു ആദ്യത്തെ പോസ്റ്റ് നാട്ടിൽ തന്നെ. അസിസ്റ്റന്റ് കളക്ടർ ആയി.
ജീവിതം അതിന്റെ പച്ചത്തുരുത്തിൽ പടർന്നു പന്തലിക്കാൻ തുടങ്ങുമ്പോൾ വിധി എനിക്ക് മുന്നിൽ ഒരു പുതിയ അദ്ധ്യായം തുറന്നു വെച്ചു..
അതിന്റെ ഓരോ പേജുകൾ മറിക്കുമ്പോഴും ഞാനറിഞ്ഞു എന്റെ ആയുസിന്റെ തൊണ്ണൂറു ശതമാനവും ആടിത്തീർത്തു കഴിഞ്ഞിരിക്കുന്നു.
ഇനി ശേഷിക്കുന്നത് വെറും പത്തു ശതമാനം.
ആ പത്ത് ശതമാനം എന്നത് പത്തു മിനിറ്റാണോ, പത്തു മണിക്കൂറാണോ,പത്തു ദിവസമാണോ ,പത്തു മാസമാണോ എന്നറിയാനുള്ള നെട്ടോട്ടത്തിൽ വീട് മറന്നു,
വീട്ടുകാരെ മറന്നു.ആരെയും ഒന്നുമറിയിക്കാതിരിക്കാൻ ശ്രമിക്കുമ്പോഴും അതെല്ലാം തകർത്തെറിഞ്ഞ് കൊണ്ട് എന്നിലെ നിരാശ പുറത്ത് ചാടും.
പക്ഷേ പുറത്തെത്തുമ്പോളത് ദേഷ്യവും വെറുപ്പും മുൻശുന്ഠിയുമായി മാറിപ്പോകുന്നെന്ന് മാത്രം.
സമ്പത്തും പ്രതാപവും കൂടിപ്പോയ കാരണങ്ങൾ നിരത്തി ബന്ധുക്കളകന്നു
.കൂടെ കൂട്ടാനും സൊറ പറയാനും നേരമില്ലെന്ന ന്യായം നിരത്തി കൂട്ടുകാർ പിരിഞ്ഞു.
ആദ്യമൊക്കെ ക്ഷമിച്ചും പിന്നെ സഹിച്ചും ഒടുവിൽ കണ്ണീർ കൊണ്ട് പ്രാകിയും വീട്ടുകാർ കൂടി നഷ്ടമാകുന്നെന്ന് ഞാനറിഞ്ഞു.
ഇത്രയും കാലം വാരിക്കൂട്ടിയ സ്നേഹവും സൗഹൃദവും പ്രതീക്ഷകളും എല്ലാം ഒന്നൊന്നായി ഊർന്നുവീണു.
അത്ര വലിയ ദ്വാരമാണോ ഈശ്വരൻ എന്റെ ഹൃദയത്തിൽ ഇട്ടത്..!!
ഒന്നും മതിയായിരുന്നില്ല..!!
വിറങ്ങലിച്ച മനസുമായി ഡോക്ടറുടെ മുന്നിലിരുന്ന് ആവശ്യപ്പെട്ടത് ഒന്ന് മാത്രമാണ്..
എല്ലാർക്കും വെറുക്കപ്പെട്ടവനായ എന്റെ മരണം ആരുമറിയാതെ പോകട്ടെ.
അറിഞ്ഞാലും തേടിവരാൻ എളുപ്പമല്ലാത്തയിടത്തേക്ക് ഞാനോടി പോന്നത് അത്കൊണ്ടാണ്.
മരണത്തെ ഞാൻ ഭയക്കുന്നില്ല.ഞാനെന്റെ കടമകൾ പൂർത്തിയാക്കി
.എന്റെ നിയോഗങ്ങൾ പൂർത്തീകരീച്ചെന്ന് വിശ്വസിക്കുന്നു.ഞാൻ മരിച്ചാൽ മൂന്ന് ദിവസത്തിൽ കൂടുതൽ എന്നെ ആ മോർച്ചറിയിൽ സൂക്ഷിക്കരുത്
.ഏറ്റെടുക്കാൻ ആരും എത്തില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണത്..
നാലാം നാൾ ഞാനെന്റെ മരവിച്ച ശരീരം ഇവിടുത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് വേണ്ടി വിട്ടു കൊടുക്കുന്നു.അതാണെന്റെ അവസാന ആഗ്രഹം..
ഇന്നത്തോടെ കാത്തിരിപ്പ് അവസാനിച്ചു. നാളെ ഞാൻ ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് കീറിമുറിക്കാനുള്ള ഒരനാഥ ശരീരം മാത്രം..!!
കത്തി കൊണ്ട് മുറിക്കപ്പെടുമ്പോൾ മനസിലെ ഓർമ്മകൾക്ക് മുറിവേൽക്കാതിരിക്കട്ടേ...!! അനിയൻ..

2018, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

മുൾപൂക്കൾ

ആരറിയും നിന്റെ കാൽമുദ്ര പേറുമെൻ ശിരസ്..
ഇന്നലെ പൂവിട്ട വസന്തമായി നിന്നെ വിശേഷിപ്പിക്ക വയ്യ..!!
നീ പൂത്തതെന്റെ ശിരസിൽ മാത്രമല്ലേ..
നാളെയെന്റെ ചിന്തകളിലും സ്വപ്നങ്ങളിലും കൈകളിലും കാൽകളിലും മരവിച്ച മനസിലും നീ വേരുകളാഴ്ത്തും..
നിന്റെ പൂക്കളൊന്നാകെ എന്നേ മൂടും..

വേനൽ നിറച്ച നിന്റെ വസന്തമേറ്റ് ഞാൻ വാടിത്തളരുന്നത് നിന്റെ വ്യാമോഹമാണെന്ന് ഞാനുറക്കേ പറയട്ടേ..
ജന്മഗേഹം താണ്ടി ഞാനീ ഉഷ്ണക്കാറ്റിൽ ലക്ഷ്യമെത്താൻ പായുമ്പോൾ നിന്റെ പൂക്കാലമെനിക്ക് ഊർജ്ജമാണ്..
നാളെയുടെ പ്രതീക്ഷകൾ കൂടി ഇന്നിന്റെ സത്യമാക്കാനുള്ള ഊർജ്ജം..!!
ഞാനെന്ന സത്വം വീണ് പോയാൽ തോൽക്കുന്നത് ഞാനല്ല നീയാണ്..
നിന്റെ മുൾപ്പൂക്കൾ ഇനിയും വസന്തം നിറക്കട്ടേ..
വേനൽ നിറക്കട്ടേ..
ഞാൻ വെറും പുൽനാമ്പല്ല..
വീറുറ്റ പോരാളി..!
അടരാടുവാനിനിയും ആയുധങ്ങൾ മൂർച്ച കൂട്ടും തേരാളി..!!
വിഷാദം പരത്തുന്ന നിന്റെ പൂക്കളോട് പറയൂ യുദ്ധകാഹളമൂതാൻ..
പൊരുതുവാൻ ഞാനൊറ്റക്കല്ലെന്ന് നീയോർക്കണം..
ഒടുവിലായി നിന്റെ ശിരോഹാരങ്ങളിൽ ഞാനവയെ തിരികെ കോർക്കും..!! അനിയൻ..

2018, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

നിശബ്ദനായ ആ കൊലയാളി

ചെറിയ തലവേദന കാരണം കിടക്കുകായിരുന്നു ഇന്ന്.  അപ്പോൾ  ആണ് റൂമേറ്റ് ആയ  കാസർഗോഡുകാരനായ   രാഘവൻ അണ്ണൻ ഡ്യൂട്ടി കഴിഞ്ഞു വന്നത് . മുഖത്ത് എന്തോ വിഷമം പോലെ തോന്നി കണ്ടപ്പോൾ . അങ്ങോട്ട് ചോദിയ്ക്കുന്നതിനു മുന്നേ ഇങ്ങോട്ട് എന്നോട് സംസാരിച്ചു.

 “ അനിയാ , എന്റെ അടുത്ത ഒരു ബന്ധു മരിച്ചു “ 

 ആരാ രാഘവേണ്ണാ ? എന്താ പറ്റിയെ ?  !
 
എന്റെ കസിന്റെ മോൻ ആണ് . പെട്ടെന്നു ആശുപതിയിൽ കൊണ്ട് പോയി അവിടെ വച്ചു തന്നെ മരണപ്പെട്ടു.. 
 
ശോ ! ആൾക്ക് പ്രായം ഉള്ളത് ആണോ? എത്ര വയസ്സായി ? എങ്ങനെയാ ? ! 

 ഇല്ലാ അനിയാ കൊച്ചുപയ്യൻ ആണ് , 19 വയസ്സ് ആയുള്ളു..

അയ്യോ !! എന്തു പറ്റിയതാ ? 

ട്യൂമർ ആയിരുന്നു തലയിൽ , അറിഞ്ഞില്ലാ  ഉള്ളത് ...

 കേട്ടതും ഞാ‍ൻ ആകെ ഷോക്ക് ആയി പോയി ..

എന്നാലും അണ്ണാ !!!! 

"ഹം ,കുറച്ച് ദിവസമായിട്ട് അവനു തലവേദന  ഉണ്ടായിരുന്നു , റൂമിൽ ഇരുന്ന് കരയുമായിരുന്നു വേദന കാരണം , പക്ഷേ അത് സാധാ തലവേദന പോലെ കണ്ടു എല്ലാവരും. അതിനുള്ള മരുന്നും കഴിച്ചൂ. പക്ഷേ ഇന്നലെ വേദന കൂടീ അടുത്തുള്ള ആശുപതിയിൽ കൊണ്ട് പോയി , അവിടെന്നു വേദന മാറാൻ ഇൻജക്ഷൻ കൊടുത്തു , കുറച്ച് കഴിഞ്ഞപ്പോൾ വായിൽനിന്നെല്ലാം പത വന്നു. ഉടനെ തന്നെ  കാസർഗോഡ്  ഉള്ള കെയർവെൽ  ഹോസ്പിറ്റലിൽ കൊണ്ട് പോയി , പക്ഷേ അവിടെ എത്തും മുൻപ് അവൻ മരണപെട്ടിരുന്നു . പിന്നെ സംശയദുരികരണത്തിനു പരിയാരം മെഡിക്കൽകോളേജിൽ കൊണ്ട് പോയി അവിടെ നിന്നാണ് അറിഞ്ഞത് അവനു ട്യൂമർ ആയിരുന്നെന്നും അത് കൂടിയത് ആണെന്നും .ചിലപ്പോൾ ആ ട്യൂമർ പൊട്ടിയത് ആവാം.. "

ഓഹ് ! എന്തു വിധി ആണ് ഓരോ ആളുകൾക്കും . ഞാൻ ആകെ മൂഡ് ഓഫ്  ആയി അത് കേട്ട്.  വീണ്ടുമൊരു ട്യൂമർ മരണം. ഇതു പോലെ കുറച്ച് മാസങ്ങൾക്ക് മുൻപും ഒരു വാർത്ത കേട്ട് വിഷമിച്ചത് ആണ്.

ഈ കഴിഞ്ഞ നോമ്പ് സമയത്ത് സുഖമില്ലാതെ ഞാൻ അബുദാബിയിൽ ഹോസ്പിറ്റലിൽ പോയപ്പോൾ അവിടെ കൂറച്ച് ലേറ്റായി .അകത്ത് ഇരുന്നപ്പോൾ ദാഹം തോന്നിയപ്പോൾ അടുത്ത് ഇരുന്ന ഒരു പയ്യനോട് വെള്ളം എവിടെ കിട്ടുമെന്ന് ചോദിച്ചു . അപ്പോൾ ആണ്ണ് ഞാൻ അവന്റെ മുഖം ശ്രദ്ധിയ്ക്കുന്നത്. ഒരു 30 വയസ്സ് വരും, മുഖം വളരെ ക്ഷീണിച്ചിരിയ്ക്കുന്നു. എന്നാലും അവൻ പുഞ്ചിരിയോടെ പറഞ്ഞു

  'ചേട്ടാ വെള്ളം എന്റെ കൈയിൽ ഉണ്ട്' , എന്നു പറഞ്ഞ് എന്റെ നേരെ വെള്ളത്തിന്റെ കുപ്പി നീട്ടി .നന്ദിയോടെ അത് വാങ്ങി കുടിച്ച് തിരിച്ചു കൊടുത്തു. പിന്നെയുള്ള കൂറച്ച് നേരം കൊണ്ട് നമ്മൾ അടുത്തു. എന്റെ പേരും കാര്യങ്ങളും സംസാ‍ാരിച്ചപ്പോൾ അവൻ അവന്റെ കാര്യങ്ങൾ പറഞ്ഞു.

 "ചേട്ടാ എന്റെ പേരു അഭി . ഇവിടെ കമ്പനിയിൽ ജോലി ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് കമ്പനിയിൽ ബോധമില്ലാതെ വീണു. ഇവിടെ അഡ്മിറ്റാക്കി . പരിശോധിച്ചപ്പോൾ ആണ്  ബ്രയിൻ ട്യൂമർ ആണെന്ന് അറിഞ്ഞത് . പക്ഷേ അപ്പോഴെക്കും ഒരു പാട് തമാസിച്ചിരുന്നു.  ഇടയ്ക്ക് തലവേദനയും, കാഴച ശക്തി കുറവും എല്ലാം ഉണ്ടായിരുന്നു  പക്ഷേ ഞാൻ അതൊന്നും സാരമാക്കിയില്ല. ഇനി ഉള്ളത് ഓപ്പറേഷൻ ആണ് .  2 ദിവസം കഴിഞ്ഞ് ഞാൻ നാ‍ട്ടിൽ പോകുകയാണ് , അവിടെ ഓപ്പറേഷൻ ചെയ്യാൻ ആണ്  പ്ലാൻ.  ഒരു തിരിച്ച് വരവു  ഉണ്ടാകുമോ എന്നു അറിയില്ല ചേട്ടാ.." 

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു . അതിനു മുന്നെ എന്നിലെ വികാരം വിഷമത്തിന്റെ ഉച്ഛസ്ഥായിൽ എത്തിയിരുന്നു ..

 ഹോ ദൈവമെ! എന്താ ഇതൊക്കെ !..

ഞാൻ അവന്റെ കൈയ്യിൽ പിടിച്ച് പറഞ്ഞു ,

"അഭി നീ പോയി ഓപ്പേറേഷൻ  ചെയ്യു. നീ മിടുക്കനായി തിരിച്ചു വരും .അടൂത്ത മാസം ഞാൻ നാട്ടിൽ വരുന്നുണ്ട് ,  ഉറപ്പ് ആയിട്ടും ഞാൻ നീ എത്ര ദൂരെ ആയാലും വന്നു കാണും , അപ്പോൾ നിന്റെ ഈ വേദനകൾ എല്ലാം മാറിയിരിയ്ക്കും , ദൈവം നിന്നെ രക്ഷിയ്ക്കും , എന്റെ എല്ലാവരുടെ പ്രാർതഥനയും നിനക്ക് ഉണ്ടാകും ."

 അവൻ എന്റെ കൈ ചേർത്ത് പിടിച്ച് വിതുമ്പി. ഞാൻ എന്തു പറഞ്ഞ് ആശ്വസിയ്പ്പിയ്ക്കും എന്ന് അറീയാതെ കുഴങ്ങി. അപ്പോഴെയ്ക്കും അവനെ ഡോക്ടർ റൂമിലേയ്ക്ക് വിളിച്ചൂ. പോകും മുൻപ് അവന്റെ നമ്പർ വാങ്ങാൻ മറന്നില്ല. നീ നാട്ടിൽ പോകും വരെ നിന്നെ ഉറപ്പായും ഞാൻ വിളിയ്ക്കുമെന്നു വാക്കു കൊടുത്തു.

 ഹോസ്പിറ്റലിൽ നിന്നു റുമ്മിൽ എത്തുമ്പോൾ ഞാൻ ആകെ വിഷണ്ണനായിരുന്നു . ചിന്ത മുഴുവൻ അഭിയെ കുറിച്ച് ആയിരുന്നു. അവന്റെ ആ ദീനതയാർന്ന മുഖമായിരുന്നു മനസ്സ് നിറയെ.. 2 ദിവസം കഴിഞ്ഞ് അവൻ പോകുമല്ലോ ആ ഒരു സമാധനം ഉണ്ടായിരുന്നു. പിറ്റേന്ന്  രാവിലെ  തന്നെ ഞാൻ അഭിയെ വിളിച്ചൂം പക്ഷേ എടുത്തില്ലാ . ഉറക്കത്തിൽ ആകുമെന്നു കരുതി . കൂറച്ച് കഴിഞ്ഞു വിളിച്ചു എടുത്തു.പക്ഷേ വേറെ ആരോ ആയിരുന്നു. സംസരിച്ചപ്പോൾ കൂടെ വർക്കു ചെയ്യുന്ന കൂട്ടുകാരൻ ആണ്. അഭി എവിടെ എന്നു ചോദിച്ചു. 

"അഭിയ്ക്ക് ഇന്നലെ രാത്രി പെട്ടെന്ന് അസുഖം കൂടി ഹോസ്റ്റിറ്റലിൽ അഡ്മിറ്റ് ആണ്. ചിലപ്പോൾ ഇന്നു രാത്രി തന്നെ നാട്ടിൽ കൊണ്ട് പോകും . അവന്റെ ബന്ധുക്കൾ വന്നിട്ടുണ്ട് ഹോസ്പിറ്റലിൽ."

  ഈശ്വരാ  എന്തു പരീക്ഷണമാണ്  ഇത്  . മനസ്സ് ആകെ തകർന്ന പോലെ, തലയിൽ വണ്ടുകൾ മൂളുന്നപോലെ...  ഞാൻ പിന്നെ വിളിയ്ക്കാൻ എന്നു പറഞ്ഞ് കട്ട് ആക്കി . രാ‍ത്രിയിൽ നാട്ടിൽ കൊണ്ട് പോകും എന്നു പറഞ്ഞത്കൊണ്ട്  അപ്പോൾ വിളിച്ചു നോക്കി പക്ഷേ പ്രതികരണം ഇല്ലായിരുന്നു .. എല്ലാം നല്ലത് പോലെ നടക്കട്ടെ എന്നു മനസ്സിൽ പ്രാർത്ഥിച്ചൂ കിടന്നു.

രാവിലെ പരിചയമില്ലാത്ത ഫോണിൽ നിന്നു കാൾ വന്നെടുത്തപ്പോൾ അഭിയുടെ കൂട്ടുകാരൻ ആണ്. അഭി നാട്ടിൽ പോയ കാര്യമാണ് എനിയ്ക്ക് ആദ്യമെ ചോദിയ്ക്കാൻ തോന്നിയത് . അതിനുള്ള മറൂപടി കുറച്ച് നേരം അപ്പുറത്ത് നിശബ്ദ്ധതയായിരുന്നു. പിന്നെ പറഞ്ഞു അവൻ ..

"ഇന്നലെ രാത്രി അഭി മരിച്ചൂ. അസുഖം വളരെ കൂടൂതൽ ആയിരുന്നു ."

 ഇത്ര മാത്രം ഞാൻ കേട്ടു , അവൻ ബാക്കി എന്തൊക്കെയോ പറയുന്നുണ്ട്..എന്റെ മനസ്സ് ശ്യൂന്യമായി പോയി ആ നിമിഷം.. അവന്റെ നിഷ്കളങ്ക ചിരി ആയിരുന്നു മനസ്സിൽ . ഒന്നും മിണ്ടാതെ ഞാൻ ഫോൺ വച്ചു. കുറച്ച് നേരം മരവിപ്പ് ആയിരുന്നു ശരീരം മുഴുവൻ.മനസ്സും ശരീരവും ഒരുപോലെ വിറങ്ങലിച്ചു . കുറച്ച് കഴിഞ്ഞ് ഞാൻ അറിയാതെ കരഞ്ഞു പോയി. അവനെയും ഈ ട്യൂമർ കൊണ്ട് പോയല്ലോ.. ആദ്യമെ കണ്ടെത്തിയിരുന്നെകിൽ ചിലപ്പോൾ അവനു ഇങ്ങനെ ഒരു വിധി വരുമായിരുന്നോ എന്നു ആലോചിച്ചു പോയി. ഇപ്പോഴും അഭിയുടെ മുഖത്തിന്റെ ദീനത എന്നെ ഉറക്കത്തിൽ നിന്നു ഞെട്ടിയുണർത്താറുണ്ട്.

 അന്നത്തെ അതു പോലത്തെ അവസ്ഥയായിരുന്നു രാഘവേണ്ണൻ ബന്ധുവിന്റെ മരണം ഇന്ന് പറഞ്ഞപ്പോൾ എനിയ്ക്ക് ഉണ്ടായത്.. നിശബ്ദനായ കൊലയാളി, വലിയ മുന്നറിയിപ്പ് തരാതെ വന്നു ജീവൻ കവരുന്ന കൊലയാളി. ചിലപ്പോൾ മരണം , ചിലപ്പോൾ ജീവശവം പോലെ കിടക്കൽ. ആദ്യമെ തിരിച്ചറിയാൻ ശ്രമിയ്ക്കുക..

കുറച്ച് ദിവസങ്ങൾ ആയി എന്നെയും തലവേദന അലട്ടുന്നുണ്ട്. ചിലപ്പോൾ ആർക്കാണ് ദൈവവിളി എന്നു അറിയില്ല. ഉടനെ ഒരു ദിവസം തന്നെ ഹൊസ്പിറ്റലിൽ പോയി ഒന്നു ചെക്ക് ചെയ്യണം .. മനസ്സ് വിങ്ങുന്നു ,മരണത്തിന്റെ മാറ്റൊലി പോലെ ഹ്യദയവും തുടിയ്ക്കുന്നു ..     
                           
  നിങ്ങൾ അല്ല നിങ്ങളുടെ ആരു ആയാലും കുറാച്ച് ദിവസം നീണ്ട് നിൽക്കുന്ന തലവേദന ഉണ്ടെങ്കിൽ ഉടൻ പോയി ചികിത്സിയ്ക്കണം, വെറും ഒരു തലവേദനയായി ഒന്നിനെയും കാണരുത്.. ചിലപ്പോൾ അത് നിശബ്ദനയാ കൊലയാളി ആയിരിയ്ക്കും. ആരെയും ഭയപ്പെടുത്തുന്നത് അല്ല. ക്യാൻസർ മൂലമുള്ള മരണത്തിന്റെ കാര്യത്തിൽ രക്താർബുദ്ദത്തെയും  കവച്ചൂവയ്ക്കുന്ന രീതിയിൽ മുൻപന്തിയിൽ ആണ് തലച്ചോറിലെ മുഴകൾ. കുട്ടികളിൽ രക്താർബുദംകഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ ബ്രെയിൻ ട്യൂമറാണ്.കുട്ടികളിലെ എറ്റവും വലിയ കൊലയാളി ആണ് ബ്രെയിൻ ട്യൂമർ.  അതിനാൽ ആദ്യം മുതൽ നമ്മൾ  മുൻരുതലുകൾ എടുക്കുക. ഒരിക്കൽ എനിയ്ക്ക് ആകാം ചിലപ്പോൾ നിങ്ങൾക്ക് ആകാം അല്ലെങ്കിൽ നമ്മുടെ വേണ്ടപെട്ടവർക്ക് ആകാം , ഈ നിശബ്ദനായ കൊലയാളി നമ്മുടെ മേൽ ചാടീ വീഴുന്നത് ..

 ബ്രെയിൻ ട്യൂമർ ഉണ്ടെങ്കിൽ അതിന് ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. തലയോട്ടിക്കുള്ളിലെ ട്യൂമറിന്റെ വ്യാപനം തലച്ചോറിൽ പ്രഷർ ഉണ്ടാക്കുകയും, ഇത് അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും.

ചില ലക്ഷണങ്ങൾ ഞാൻ പറയാം നിങ്ങൾക്ക് ഉപകാരമാകുമെന്നു പ്രതീക്ഷിയ്ക്കുന്നു .
 
1. സ്വഭാവത്തിൽ പെട്ടെന്ന് മാറ്റം ഉണ്ടാവുക.

 2.വിട്ടുമാറാത്ത തലവേദന 

3. കാഴ്ചയ്ക്ക് ബുദ്ധിമുട്ടുണ്ടാവുക

4. ചർദ്ദിൽ 

5. ബി പി പെട്ടെന്ന് കൂടുക  ,

6. കാരണങ്ങൾ ഇല്ലാതെ പേടി ഊണ്ടാകുക  സാംസാരത്തിനു ചിലപ്പോൾ പ്രയാസം, ഓർമ്മകുറവ് 

7. ചില അവസരങ്ങളിൽ ട്യൂമർ വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ ഉണ്ടാക്കും, ഈ അവസ്ഥ രോഗിയ്ക്കും കുടുംബത്തിനും പ്രയാസം ഉണ്ടാക്കും

8. മുഖത്തിന്റെ ഒരു വശത്ത് മരവിപ്പ് അല്ലെങ്കിൽ വേദന 

 ആരും ഒന്നും  ഇല്ലാ അസുഖം എന്നു കരുതി ചെറിയ അസുഖങ്ങളെ മാറ്റിനിർത്തരുത് . അതു ചിലപ്പോൾ വലിയ നഷ്ടങ്ങൾ നമുക്ക് നമ്മുടെ ജീവിതത്തിൽ ഉണ്ടാക്കും. നാളെ ഞാൻ അല്ലെങ്കിൽ നിങ്ങളിൽ ആരൊക്കെയോ ആ നിശബ്ദകൊലയാളിയ്ക്ക് പിടി കൊടുക്കാതിരിയ്ക്കട്ടെ എന്ന പ്രാർത്ഥന. അനുഭവിച്ചവർക്കും  മരണം കൊണ്ട് വിഷമിച്ചവർക്കും മാത്രമേ അറിയു അതിന്റെ തീവ്രത. ഈശ്വരൻ രക്ഷിയ്ക്കട്ടെ  എന്ന പ്രർതഥനയോടെ .... അനിയൻ ....

2018, സെപ്റ്റംബർ 9, ഞായറാഴ്‌ച

നിന്റെ സഖാവ് ...

സഹനഭൂവിൽ ഞാൻ നിന്റെ കൈയിലേക്ക്
പകർന്ന് തന്നത് രക്തവർണ കൊടി മാത്രമല്ലായിരുന്നു..
ഒരുമിച്ചൊരേ പാതയിൽ
ഒരേ സ്വരമോടെ വലം കൈ ഉയർത്തുമ്പോൾ
ഇടം കൈയിൽ നിന്നേം മുറുകെ പിടിക്കാനായിരുന്നു..
തീ തുപ്പുന്ന പടക്കോപ്പുകൾക്കപ്പുറം
ഒരു ജന്മമുണ്ടെങ്കിൽ നീ മാത്രമാവണം കൂട്ടെന്ന് നിനച്ചിരുന്നു.
അരിച്ചിറങ്ങുന്ന വേദനകൾ ഇരുമ്പ് വാതിലിൽ തട്ടി വീണുടയുമ്പോഴും
നിന്റെ മടിയിലാവണം അന്ത്യ നിദ്രയെന്ന് കൊതിച്ചിരുന്നു.
തണുത്തുറഞ്ഞ് ഞാനിവിടെ കിടക്കുമ്പോഴും
നിന്റെ ചുംബനത്തിലും കണ്ണീരിലും എനിക്ക് പുനർജനിക്കണം..
എന്റെ ചെഞ്ചോരവീണ കൊടി നീ കരുതിവെക്കണം,
നാളെ പിറവി കൊള്ളും നേരം ഞാനതേ സഖാവും നീയെന്റെ പെണ്ണുമായിരിക്കണം... അനിയൻ.. 

2018, ഓഗസ്റ്റ് 22, ബുധനാഴ്‌ച

വിശപ്പ്

എല്ലാർക്കും വിശപ്പാണ്.
മനിതന് വിശപ്പാണ് എല്ലാം.
ഓരോ മനുഷ്യനും ഓരോതരം വിശപ്പ്.
വിശപ്പ് കൊണ്ടാണവർ ജീവിക്കുന്നത്.മരണം വരെയും വിശപ്പിൽ.
എന്തൊരു വിശപ്പാണിത്.
ആഹാരത്തിനായി വിശക്കുന്നവർ.
സ്നേഹത്തിനായി വിശക്കുന്നവർ.
സമ്പത്തിനായി വിശപ്പ്.
ലാഭമോഹങ്ങൾക്ക് മറ്റൊരു വിശപ്പ്.                 ജയിക്കാൻ വിശപ്പ്
കാമം കൊണ്ട് വിശപ്പ്
അതിമോഹത്തിന്റെ വിശപ്പ്.
ആക്രാന്തത്തിന്റെ വിശപ്പ്
രോഗത്തിന്റെ വിശപ്പ്
ദാഹത്തിന്റെ വിശപ്പ്
വിശപ്പിന്റെ വിശപ്പ്.
ആകെ മൊത്തം വിശക്കുന്നവരുടെ ലോകത്ത്
ഞാൻ മാത്രം വിശപ്പറിയാതെ കണ്ണടച്ചിരുന്നു.
വിശക്കുന്നവരെന്നെ കളിയാക്കി..                    എന്റെ വിശപ്പ് എന്നോട് തന്നെയായിരുന്നൂ.
ഞാനെന്നെ തന്നേയാഹരിച്ചു വിശപ്പ് തീർത്തൊടുവിൽ വിശപ്പില്ലാത്തവനായി.
വിശപ്പുള്ളവരെന്നെ കല്ലെന്നും വിളിച്ചു...!!  .അനിയൻ..